കൊറോണയെ എങ്ങിനെ നേരിടാം; മുഖ്യമന്ത്രി പിണറായി വിജയന് ഏഴ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉമ്മൻചാണ്ടി

single-img
16 March 2020

കൊറോണ രോഗ വ്യാപനത്തിനെതിരായ സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഏഴ് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷൻ ഔട്ട്ലറ്റുകൾ അടക്കം മദ്യശാലകൾ അടിയന്തരമായി പൂട്ടാൻ സര്‍ക്കാര്‍ തയ്യാറാകണമെന്നതും കാര്‍ഷിക കടങ്ങൾക്ക് അടക്കം മൊറട്ടോറിയം അനുവദിക്കണം. ജപ്തി നടപടികൾ നിര്‍ത്തി വക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ഉൾപ്പെടെ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു.

നിർദ്ദേശങ്ങൾ ഇവയാണ്:

1- കൊവിഡ്-19 കേരളത്തിന്റെസാമ്പത്തിക രംഗം പാടെ തകര്‍ത്തിരിക്കുകയാണ്. തൊഴില്‍നഷ്ടം, വ്യാപാരരംഗത്തെ മാന്ദ്യം, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയ സാഹചര്യത്തില്‍ ബാങ്കുകളുടെയും-സഹകരണ സ്ഥാപനങ്ങളിലേയും കടങ്ങള്‍ക്ക് ഒരുവര്‍ഷത്തേയ്ക്കു മോറട്ടോറിയം നൽകണം. മുഖ്യമന്ത്രി അടിന്തരമായി സംസ്ഥാനത്തെ ബാങ്കുകളുടെ യോഗം വിളിച്ച് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുവാന്‍ തീരുമാനമെടുപ്പിക്കുകയും സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കുകയും വേണം.

2- സംസ്ഥാനത്തെ വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ സാമ്പത്തിക സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് സഹായം നല്കുന്നതിന് വേണ്ട നിര്‍ദ്ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കണം.

3 – ക്ഷേമനിധി പെന്‍ഷനുകളും സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെയും കുടിശിക സഹിതം അടിയന്തരമായി വിതരണം ചെയ്യണം.

4 – തൊഴില്‍ ഉറപ്പ് തൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍, എന്നിവർക്ക് കൊടുക്കേണ്ട കുടിശിക നല്കുക, സമൂഹത്തിലെ മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കുവാന്‍ ബാധ്യതയുള്ള ഫണ്ടുകള്‍ കുടിശ്ശിക സഹിതം കൊടുക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചാല്‍ സാമ്പത്തിക രംഗത്തെ മരവിപ്പ് ഒരുപരിധി വരെ കുറയ്ക്കുവാന്‍ സാധിക്കും. സാധാരണക്കാര്‍ക്ക് അതു വലിയ ആശ്വാസമാകുകയും ചെയ്യും.

5- എട്ട്, ഒമ്പത് സ്‌കൂൾ ക്ലാസുകളില്‍ മാര്‍ച്ച് 20, 27, 30 തീയതികളില്‍ വച്ചിരിക്കുന്ന പരീക്ഷകള്‍ റദ്ദാക്കണം.

6 – ഇപ്പോൾ ഇറാനിലുള്ള മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരിച്ച് കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സത്വര നടപടികള്‍ സ്വീകരിക്കണം.

7 – രോഗം വ്യാപിക്കാതെ ഇരിക്കുവാനും രോഗികള്‍ക്ക് പരമാവധി മെച്ചപ്പെട്ട ചികിത്സ നൽകാനും ജനങ്ങളുടെ ദുരിതം പരമാവധി പരിമിതപ്പെടുത്തുവാനും ഇവ സഹായിക്കും.