എല്ലാ വൻകരകളിലും രോഗമെത്തും, വിമാനയാത്രപോലും ബുദ്ധിമുട്ടാകും, അമേരിക്കയെ പോലും വെറുതേ വിടില്ല: കൊറോണയെപ്പറ്റി പ്രവചിച്ച 2018 ലെ അമ്പരപ്പിക്കുന്ന പത്രവാർത്ത

single-img
15 March 2020

ലോകത്തെ ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കൊറോണ എന്ന മാരക രോഗത്തെക്കുറിച്ച് വർഷങ്ങൾക്കു മുമ്പ് തന്നെ റിപ്പോർട്ട് ചെയ്ത് കേരള കൗമുദിയുടെ മധ്യാഹ്ന പത്രമായ ഫ്ളാഷ്. 2018 മാർച്ച് 10ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മെഡിസിൻ ഇൻസ്ട്രക്ടറും ഗ്ളോബൽ ഹെൽത്ത് കൗൺസിൽ ചെയർമാനുമായ ഡോ.ജൊനാതൽ ഡി ക്യുക്കിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തെ ഉദ്ധരിച്ചാണ് കേരള കൗമുദി പ്രസ്തുത റിപ്പോർട്ട് നൽകിയിരിക്കുന്നത്. 

എല്ലാ വൻകരകളിലേക്കും മാരക രോഗം പടർന്നുപിടിക്കുമെന്നായിരുന്നു അന്നുണ്ടായിരുന്ന വെളിപ്പെടുത്തൽ. ‘2020 എത്താറായി, മരണത്തെ സൂക്ഷിച്ചോ’ എന്ന തലക്കെട്ടിൽ നൽകിയ റിപ്പോർട്ടിൽ വിമാനയാത്രപോലും സൂക്ഷിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാവുമെന്നുള്ള സൂചനയുമുണ്ടായിരുന്നു. 

വർഷങ്ങൾ കഴിയുമ്പോൾ, 2020 പിറന്ന് മാസങ്ങൾ മാത്രം കഴിയുമ്പോൾ മുമ്പ് പ്രവചിച്ച കാര്യങ്ങളെല്ലാം യഥാർത്ഥ്യമാകുകയാണ്. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതുപോലെ വിമാനയാത്രപോലും പ്രതിസന്ധിയിലായ അവസ്ഥയാണ് ലോകത്ത് കൊറോണയുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്നത്. 

ഇതാണ് ആ വാർത്ത:

2020 ഭാഗ്യ സംഖ്യയെന്നും ജീവിതത്തിൽ ഐശ്വര്യം  നിറയ്ക്കുമെന്നും വിശ്വസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇതുവരെ കേൾക്കാത്ത മാരക പകർച്ചവ്യാധി 2020ൽ ലോകത്തെ വിഴുങ്ങുമെന്ന മുന്നറിയിപ്പുമായി വൈദ്യ ശാസ്ത്രജ്ഞർ. 

ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മെഡിസിൻ ഇൻസ്ട്രക്ടറും ഗ്ലോബൽ ഹെൽത്ത് കൗൺസിൽ ചെയർമാനുമായ ഡോ. ജോനാതൻ ഡി ക്യൂക്കിൻ്റെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് മാരകരോഗം ബാധിച്ച ജനങ്ങൾ തെരുവിൽ മരിച്ചുവീഴുമെന്ന മുന്നറിയിപ്പ്. എല്ലാ വൻ കരകളിലേക്കും മണിക്കൂറുകൾക്കകം പടർന്നു പിടിക്കുന്ന രോഗമെന്നാണ് നിഗമനം. ദേശാടന പക്ഷികളിലൂടെയാണ് രോഗം വ്യാപിക്കുകയത്രേ. ഭക്ഷണത്തിനും മരുന്നിനും ക്ഷാമം നേരിടും. 

രാജ്യങ്ങളിൽ ആഭ്യന്തര കലാപങ്ങൾ മുറുകും. കീടാണു നിറഞ്ഞ അന്തരീക്ഷത്തിൽ ജനങ്ങൾക്ക് ശുദ്ധവായു കിട്ടാതെയാകും. വിശ്വസിക്കാൻ ഓക്സിജൻ മാസ്കിനെ ആശ്രയിക്കേണ്ടിവരും. സാധാരണക്കാർ ഓക്സിജൻ കിട്ടാതെ വലയും. യാത്രപോലും സൂക്ഷിച്ചില്ലെങ്കിൽ മരണയാത്രയാകും. 1918ൽ 10 കോടി  ജനങ്ങളെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്ലൂവിനേക്കാൾ അപകടകരമായ രോഗമാണ് വരാനിരിക്കുന്നതെന്നാണ് സൂചന. സകല രോഗങ്ങളെയും പിടിച്ചുകെട്ടി ആയുസ്സ് പരമാവധി വർധിപ്പിച്ചുവെന്ന് വൈദ്യശാസ്ത്രം അവകാശപ്പെടുമ്പോൾ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളെയും രോഗം വെറുതെവിടില്ലെന്നാണ് സൂചന. ഇൻഫ്ലുവൻസ വൈറസിന് അപകടകരമായ ജനിതക മാറ്റം സംഭവിക്കുന്നതിനെ തുടർന്ന് മരുന്നുകളേയും അതിജീവിച്ചായിരിക്കും രോഗത്തിൻ്റെ വ്യാപനം.