പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയി; ഒരു വര്‍ഷത്തിന് ശേഷം പ്രതി പിടിയിൽ

single-img
15 March 2020

എറണാകുളം ജില്ലയിലെ പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയിലായി. മട്ടാഞ്ചേരി സ്വദേശിയായ ജെ എസ് അരുണ്‍ ആണ് അറസ്റ്റിലായത്.23 വയസുള്ള അരുണിനെ തമിഴ്നാട്ടിലെ വേളാങ്കണ്ണിയില്‍ നിന്നാണ് പിടികൂടിയത്.

ഇയാൾ കഴിഞ്ഞ ഒരു വര്‍ഷമായി വേറൊരു പേരില്‍ ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു. 2018ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇയാൾ ആ സമയം കോതമംഗലം, പോത്താനിക്കാട് ഭാഗങ്ങളില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. അപ്പോൾ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്.

തുടർന്ന് 2019ല്‍ പെണ്‍കുട്ടി പോത്താനിക്കാട് പോലീസില്‍ പരാതി നല്‍കിയതോടെ അരുണ്‍ അവിടെ നിന്ന് കടന്നു.ഒരു വർഷത്തിന് ശേഷം അരുണ്‍ വേളാങ്കണ്ണിയിലുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് പോലീസിന് രഹസ്യ വിവരം കിട്ടിയത്. അതോടുകൂടി പോത്താനിക്കാട് സി ഐ നോബിള്‍ മാനുവലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വേളാങ്കണ്ണിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. നാട്ടിവെച്ചുതന്നെ വിവാഹിതനായിരുന്ന അരുണ്‍ ഒളിവില്‍ കഴിയവേ വേളാങ്കണ്ണി സ്വദേശിയായ യുവതിയെ വിവാഹവും കഴിച്ചിരുന്നു.