മന്ത്രി പത്രസമ്മേളനം നടത്തിയത് ആറ് ദിവസം, ചെന്നിത്തല നടത്തിയത് എട്ട് ദിവസം: യഥാർത്ഥ മീഡിയാ മാനിയാക്ക് ആര്?
ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശെെലജയ്ക്ക് മീഡിയാ മാനിയായാണെന്ന് പത്രസമ്മേളനത്തിലൂടെ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ ജനരോഷം ശക്തമായിരുന്നു. കൊറോണ വെെറസ് ബാധയുടെ കാര്യങ്ങൾ ഞാൻ അല്ലാതെ മറ്റാരാണ് പറയേണ്ടതെന്ന മറുപടിയും കെ കെ ശെെലജ പ്രതിപക്ഷ നേതാവിന് നൽകിയിരുന്നു. എന്നാൽ ഇക്കഴിഞ്ഞ മാർച്ച് ഒന്നു മുതലുള്ള കണക്കെടുത്താൽ ആരോപണം ഉന്നയിക്കുന്നതുവരെ മന്ത്രി ശെെലജ പങ്കെടുത്ത പത്രസമ്മേളനങ്ങളേക്കാൾ കൂടുതൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മാർച്ച് മൂന്ന്, മാർച്ച് ആറ്, മാർച്ച് എട്ട്, മാർച്ച് ഒൻപത്, മാർച്ച് 10, മാർച്ച് 11 എന്നീ ദിവസങ്ങളിലാണ് കെ കെ ശെെലജ പത്രസമ്മേളനത്തിൽ പങ്കെടുത്തത്. ഇതിൽ മാർച്ച് ഒൻപതിന് വെെകുന്നേരം 6.22 ന് കൊറോണ രോഗത്തെപ്പറ്റിയുള്ള വിശദീകരണവും രാത്രി 7.40ന് പത്രസമ്മേളനവും മന്ത്രി നടത്തിയിരുന്നു. അങ്ങനെ ആറ് ദിസവങ്ങളിലായാണ് മന്ത്രി പത്രസമ്മേളനത്തിൽ പങ്കെടുത്തത്.
ഇതേസമയം മാർച്ച് രണ്ട്, മാർച്ച് മൂന്ന്, മാർച്ച് നാല്, മാർച്ച് അഞ്ച്, മാർച്ച് ആറ്, മാർച്ച് ഏഴ്, മാർച്ച് 11 എന്നീ ദിവസങ്ങളിലായാണ് പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തിയത്. അതു കൂടാതെ മന്ത്രിക്ക് മീഡിയാ മാനിയയാണെന്ന് പറയാൻ ഒരു പത്രസമ്മേളനവും പ്രതിപക്ഷ നേതാവ് നടത്തിയിരുന്നു. അങ്ങനെ നോക്കുകയാണെങ്കിൽ ഇക്കാലയളവിൽ എട്ട് പത്രസമ്മേളനങ്ങളാണ് പ്രതിപക്ഷ നേതാവ് മീഡിയയ്ക്കു മുന്നിൽ നടത്തിയത്.
ഇതെല്ലാം കൂട്ടി വായിക്കുകയാണെങ്കിൽ ആർക്കാണ് മീഡിയ മാനിയ എന്ന് വ്യക്തമാകുമെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്. ഒരു കാര്യവുമില്ലാതെ ഇത്തരത്തിൽ പത്രസമ്മേളനങ്ങൾ നടത്തുകയും പിന്നീട് ഔദ്യോഗിക കാര്യങ്ങൾക്ക് പത്രസമ്മേളനം നടത്തുന്ന മന്ത്രിയെ പരിഹസിക്കുകയും ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.