വിഴിഞ്ഞത്ത് കാണാതായ മൂന്നു പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കടലിൽ നിന്നും കണ്ടെടുത്തു

single-img
14 March 2020

കൂട്ടുകാരും വിദ്യാർഥികളുമായ മൂന്നു പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം രാത്രിയോടെ അടിമലത്തുറ ഭാഗത്തെ കടലിൽ നിന്നു കണ്ടെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം കാണാതായ മൂന്നുപേരിൽ ശേഷിച്ച രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു. 

കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടിൽ പരേതനായ സുരേന്ദ്രൻ-ഇന്ദു ദമ്പതിമാരുടെ മകൾ നിഷ(20)യുടെ മൃതദേഹമാണ്  എസ്ഐ ഷാനിബാസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റൽ പൊലീസ് സംഘം കണ്ടെടുത്തത്. സമീപവാസികളായ ഷാരു ഷമ്മി (17), ശരണ്യ(20) എന്നിവരെയാണ് കണ്ടെത്താനുള്ളത്. കഴിഞ്ഞ ദിവസം വെെകിട്ട്  മൂന്നുമണിയോടെ കൂട്ടുകാരികൾ നിഷയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. മൂവരും ഒന്നിച്ച് എത്തിയെന്നു കരുതുന്ന ഇരുചക്ര വാഹനം സംഭവ സ്ഥലത്തിനു സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തു. ഇവരുടെ ചെരുപ്പുകളും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

ഷാരു കോട്ടുകാൽ വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയും മറ്റു രണ്ടു പേർ തമിഴ്നാട്ടിലെ മലങ്കര കത്തോലിക്ക കോളജിലെ ബിബിഎ വിദ്യാർഥിനികളുമാണെന്ന് പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം കൂടുതൽ പേർ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. 

അടിമലത്തുറ ഭാഗത്തെ കടലിൽ പെൺകുട്ടിയുടേതെന്നു തോന്നുന്ന മൃതദേഹം ഒഴുകി നടക്കുന്നുവെന്ന പൊലീസിനു ലഭിച്ച ഫോ‍ൺ കോളിൽ നിന്നാണ് നാടിനെ ഞെട്ടിച്ച വിവരത്തിന്റെ തുമ്പു ലഭിക്കുന്നത്.തുടർന്നാണ് കോസ്റ്റൽ പൊലീസ് രാത്രി തന്നെ തിരച്ചിനു ഇറങ്ങിയത്. പറഞ്ഞ സ്ഥലത്തു നിന്നു വളരെ ദൂരെ മാറിയാണ് മൃതദേഹം കോസ്റ്റൽ പൊലീസിനു കണ്ടെടുക്കാനായത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. തുടർ നടപടികൾ ഇന്നു സ്വീകരിക്കുമെന്ന് വിഴിഞ്ഞം എസ്ഐ എസ്എസ്. സജി  പറഞ്ഞു.