സ്ത്രീയോട് അപമര്യാദയായി പെരുമാറി: രജത് കുമാറിനെ അറസ്റ്റു ചെയ്തേക്കും

single-img
14 March 2020

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ബിഗ് ബോസ്സ് മലയാളം സീസണ്‍ സെക്കന്‍ഡ് മത്സരാര്‍ത്ഥിയായ ഡോ രജത്കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്ന് ഡോ.രജിത് കുമാറിനെ ബിഗ് ബോസ് ഹൗസില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റു ചെയ്യുവാനുള്ള നീക്കം നടക്കുന്നത്. വാര്‍ത്താ ഏജന്‍സി ഐ എ എന്‍ എസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരണിക്കുന്നത്. 

ബിഗ് ബോസ് നിയമങ്ങള്‍ ലംഘിച്ചെന്ന് കാട്ടിയാണ് രജത് കുമാറിനെ മാറ്റിയത്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 324, സെക്ഷന്‍ 323, സെക്ഷന്‍ 325 എന്നിവ പ്രകാരം ഗുരുതര കുറ്റകൃത്യമാണ് രജിത്കുമാര്‍ ചെയ്തതെന്നും ഷോ നടക്കുന്നത് ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ആയതിനാല്‍ ചെന്നൈ പൊലീസിന് സ്വമേധയാ കേസെടുക്കാനാകുമെന്നും ഐബി ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയെ ആധാരമാക്കിയാണ ന്യൂസ് ഏജന്‍സിയും ഔട്ട്‌ലുക്ക്, ന്യൂസ് 18, പിങ്ക് വില്ല തുടങ്ങിയ വെബ് സൈറ്റുകളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബിഗ് ബോസ്സ് സീസണ്‍ ടുവിലെ മാര്‍ച്ച് 10ന് സംപ്രേഷണം ചെയ്ത  66ാം എപ്പിസോഡിലായിരുന്നു് ഡോ.രജിത്കുമാറിന്റെ അക്രമം. സ്‌കൂള്‍ ടാസ്‌ക് എന്ന പേരില്‍ മത്സരാര്‍ത്ഥികളെ വിദ്യാര്‍ത്ഥികളായും അധ്യാപകരായും തരംതിരിച്ചുള്ള ഗെയിമില്‍ വിദ്യാര്‍ത്ഥിയായെത്തിയ ഡോ.രജിത്കുമാര്‍ രേഷ്മയ്ക്ക് പിറന്നാള്‍ സമ്മാനം നല്‍കുന്നുവെന്ന പേരില്‍ രണ്ട് കണ്ണിലും മുളക് തേക്കുകയായിരുന്നു. ഇതിന് പിന്നാലെ രേഷ്മ കണ്ണിന് ചികിത്സ തേടിയിരുന്നു. 

അശാസ്ത്രീയ പ്രചരണങ്ങളിലൂടെയും സ്ത്രീവിരുദ്ധ പ്രഭാഷണങ്ങളിലൂടെയും ചര്‍ച്ചയായ ഡോ.രജിത്കുമാറിനെ ബിഗ് ബോസ്സ് മത്സരാര്‍ത്ഥിയാക്കിയതിന് എതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഡോ.രജിത്കുമാറിനെ ബിഗ് ബോസ്സ് ഹൗസില്‍ എതിര്‍ക്കുന്നതോ, വിമര്‍ശിക്കുന്നതോ ആയ മത്സരാര്‍ത്ഥികള്‍ക്കെതിരെ രജിത് കുമാര്‍ ഫാന്‍ സൈബര്‍ ആക്രമണം നടത്തുന്നതും വിവാദമായിരുന്നു. നേരത്തെ ഹൗസില്‍ നിന്ന് പുറത്തായ നടി മഞ്ജു പത്രോസിന്റെ കുടുംബം രജിത്കുമാര്‍ ആരാധകര്‍ വ്യക്തിയധിക്ഷേപം നടത്തുകയും മഞ്ജുവിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും കാട്ടി രംഗത്ത് വന്നിരുന്നു.