‘അവള്‍ക്കിനി ഉടന്‍ വരാന്‍ കഴിയുമെന്നും തോന്നുന്നില്ല’; ഇറ്റലിയില്‍ കുടുങ്ങിയവരില്‍ എംഎല്‍എയുടെ ഭാര്യയും; കത്തയച്ചിട്ടും എംബസി തിരിഞ്ഞു നോക്കിയില്ലെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ

single-img
13 March 2020

തിരുവനന്തപുരം: ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യാക്കാരുടെ കൂട്ടത്തില്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്റെ ഭാര്യയും. ഉടനെയെങ്ങും ഭാര്യക്ക് നാട്ടിലെത്താന്‍ കഴിയില്ലെന്നും. മടങ്ങാന്‍ ടിക്കറ്റ് കിട്ടിയാല്‍ തന്നെ കൊവിഡ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുവാനുള്ള സംവിധാനം കുറവാണെന്നും എംഎല്‍എ അറിയിച്ചു.

ഇന്ത്യാക്കാര്‍ക്കായി പ്രത്യേക ഗതാഗത സൗകര്യം ഒരുക്കണമെന്ന് താനുള്‍പ്പെടെ പലരും എംബസിക്ക് കത്തയച്ചിട്ടും അവര്‍ തിരിഞ്ഞു നോക്കിയില്ലെന്നും മുഹ്‌സിന്‍ പറഞ്ഞു.ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ സ്വദേശിയായ ഷഫാഖ് ഖാസിമാണ് മുഹ്‌സിന്റെ ഭാര്യ. ഇവര്‍ ഇറ്റലിയില്‍ ഉപരിപഠനം നടത്തുകയാണ്.

.”അവള്‍ക്കിനി ഉടന്‍ വരാന്‍ കഴിയുമെന്നു തോന്നുന്നില്ല. എയര്‍ ഇന്ത്യ, അലി‌റ്റാലിയ ഫ്ലൈറ്റുകള്‍ മാത്രമാണ് ഇങ്ങോട്ടുള്ളത്. അതില്‍ എയര്‍ ഇന്ത്യയുടേതു മിക്കതും റദ്ദാക്കിക്കഴിഞ്ഞു.

ടിക്കറ്റ് കിട്ടിയാല്‍ തന്നെ കോവിഡ് ഉണ്ടോയെന്നു പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സംവിധാനം ഇറ്റലിയില്‍ വിരളമാണ്. പല ആശുപത്രികളിലും അവളും സുഹൃത്തുക്കളും വിളിച്ചെങ്കിലും ഫലമുണ്ടായില്ല.

ബുധനാഴ്ചയോടെ ഇറ്റലി പൂര്‍ണമായി സ്തംഭനാവസ്ഥയിലായി. ആരും പുറത്തിറങ്ങുന്നില്ല. ഇനി സര്‍വകലാശാലയ്ക്കുള്ളില്‍ പ്രവേശിക്കരുതെന്ന അറിയിപ്പ് ഇന്നലെ വന്നു. സര്‍വകലാശാല നല്‍കിയ അപ്പാര്‍ട്ട്മെന്റിലാണു താമസം. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ വാങ്ങി വച്ചിട്ടുണ്ട്. കടകള്‍ ഏതു സമയവും അടച്ചേക്കും.

ഷഫക്കിനു ഫെലോഷിപ്പുള്ളതു കൊണ്ടു പ്രശ്നമില്ല. പലരും സ്വകാര്യ അപാര്‍ട്ട്മെന്റ് എടുത്തു താമസിക്കുകയാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും പാര്‍ട്ട് ടൈം ജോലി ചെയ്താണു ചെലവിനുള്ള പണം കണ്ടെത്തുന്നത്. കടകള്‍ അടച്ചു പൂട്ടുന്നതോടെ ഇവരുടെ കാര്യം എന്താകുമെന്നു ചിന്തിക്കാന്‍ പോലും വയ്യ.

രണ്ടാഴ്ച മുന്‍പ് യാത്രാനിരോധനം വരുന്നതിനു മുന്‍പ് ഇന്ത്യക്കാര്‍ക്ക് ഇങ്ങോട്ടു വരാന്‍ കഴിയുമായിരുന്നു. റോമിലെ വിമാനത്താവളം വരെ എത്തണമെങ്കില്‍ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കണമായിരുന്നു. ആ യാത്രയില്‍ രോഗം പിടിപെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. അതുകൊണ്ട് ഇന്ത്യക്കാര്‍ക്കായി പ്രത്യേക ഗതാഗത സൗകര്യം ഒരുക്കണമെന്ന് ഞാനുള്‍പ്പെടെ പലരും എംബസിക്കു കത്തയിച്ചിട്ടും അവര്‍ തിരിഞ്ഞു നോക്കിയില്ല.”