‘എന്തായാലും മരിക്കും, എന്നാല്‍ പിന്നെ വീട്ടിലിരുന്ന് കുടിച്ച് മരിച്ചേക്കാം’; കൊവിഡിന് പിടികൊടുക്കാതെ കുടിച്ച് മരിക്കാൻ തീരുമാനിച്ച ഒരു നാട്
കൊവിഡ് വന്നിട്ടും കേരളത്തിന്റെ മദ്യ വിൽപ്പനയിൽ കാര്യമായ ഇടിവൊന്നും രേഖപ്പെടുത്തിയിട്ടില്ല. ആൾക്കുട്ടം കൂടുന്നതു കാരണം ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടുന്നു എന്ന വ്യാജ വാർത്ത പരന്നപ്പോൾ കച്ചവടം പൊടി പൊടിക്കുകയും ചെയ്തു. എന്നാൽ കുടിയുടെ കാര്യത്തിൽ മലയാളികൾ ഒന്നുമല്ലെന്ന് തെളിയിക്കുകയാണ് ഇന്ത്യയുടെ കുഞ്ഞ് അയൽ രാജ്യമായ ഭൂട്ടാൻ. കൊവിഡ് ഭീതിയിൽ മദ്യപാനത്തെക്കുറിച്ച് ഇപ്പോൾ ഇവിടെ വസിക്കുന്നവരുടെ കാഴിച്ചപ്പാട് തന്നെ മാറിയിരിക്കുന്നു. എന്തായാലും മരിക്കും, വീടിന് പുറത്തും ഇറങ്ങാനും കഴിയില്ല, എന്നാല്‍ പിന്നെ വീട്ടിലിരുന്ന് കുടിച്ച് മരിച്ചേക്കാം എന്നതാണ് ഇപ്പോഴത്തെ ഇവരുടെ ലെെൻ.
കൊവിഡ് ഭയത്തില്‍ പലരും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുന്ന സാഹചര്യമാണുള്ളത്. 24 മണിക്കൂറും വീടിന്‍റെ ചുമരുകള്‍ക്കുള്ളില്‍ പെട്ടുപോവുന്നവര്‍ക്ക് സമയം എങ്ങനെ തള്ളിനീക്കും എന്നത് വെല്ലുവിളിയാണ്. കാടും മലയും നിറഞ്ഞ ഭൂട്ടാനിലെ ഉള്‍ഗ്രാമങ്ങളില്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ കുറവാണ്. അതു കൊണ്ട് തന്നെ സമയം കൊല്ലുന്നതിന് അവർ മദ്യത്തിൽ ആശ്രയം നേടുന്നു. പരമ്പരാഗതമായി കിഴക്കന്‍ ഭൂട്ടാനിൽ മദ്യപാനം കൂടുതലാണ്. വില്‍ക്കാനല്ലാതെ, സ്വന്തം ആവശ്യത്തിന് വേണ്ടി എത്രവേണമെങ്കിലും ഒരാള്‍ക്ക് വാറ്റാവുന്ന ഈ രാജ്യത്ത് ഡിസ്ലറികളില്‍ നിര്‍മ്മിക്കുന്ന മദ്യത്തിനും വില വളരെ കുറവാണ്.
ബുദ്ധവിശ്വാസികളുടെ ഈ രാജ്യത്ത് ഒരു അമേരിക്കന്‍ ടൂറിസ്റ്റ് കൊവിഡ് വെെറസുമായിഎത്തിയതോടെയാണ് രാജ്യം കടുത്ത മദ്യപാനത്തിലേക്ക് നീങ്ങിയത്. രാജ്യമെമ്പാടുമുള്ള ബുദ്ധവിഹാരങ്ങള്‍ പ്രാര്‍ത്ഥനാ വിളക്കുകളാലും മന്ത്രോചാരണങ്ങളാലും നിറഞ്ഞു. എങ്കിലും കൊവിഡ് കാരണം ലോക അവസാനിക്കും എന്ന അന്ധവിശ്വാസം ഗ്രാമങ്ങളില്‍ പടര്‍ന്നതോടെ മദ്യത്തിന് അങ്ങനെ കാര്യമായ വിലക്കില്ലാത്ത ഇവിടെ മദ്യപാനം വര്‍ദ്ധിക്കുകകയും ചെയ്തു.
എന്തായാലും മരിക്കും , വീടിന് പുറത്തും ഇറങ്ങാന് കഴിയില്ല, എന്നാല്‍ പിന്നെ ഇവിടിരുന്ന് കുടിച്ച് മരിച്ചേക്കാം എന്ന് ചിലര്‍ കരുതിയതോടെ സര്‍ക്കാരും ഇടപെട്ടു തുടങ്ങി. “കൊവിഡ് കാരണം എല്ലാവരും മരിക്കും എന്ന് വിശ്വസിച്ച് വീട്ടിലിരുന്ന് മൂക്കുമുട്ടെ കുടിച്ചേക്കാം എന്ന് ചിലര്‍ കരുതുന്നുണ്ട്. എട്ട് ലക്ഷം ജനസംഖ്യ മാത്രം ഉള്ള ഈ രാജ്യത്തെ 50% ത്തോളം ആശുപത്രി കേസുകളും മദ്യപാനവുമായി ബന്ധപ്പെട്ട കരള്‍ രോഗങ്ങള്‍ കാരണമാണ്. ഈ അനിയന്ത്രിത കുടി കൊവിഡിനെക്കാള്‍ ആപത്താണ്” എന്ന് ഡോക്ടര്‍ കൂടിയായ ഭൂട്ടാന്‍ വിദേശകാര്യമന്ത്രി ടാന്‍ഡി ദോര്‍ജി മന്ത്രി ജനങ്ങളോട് പറഞ്ഞു.
കൊവിഡ് ബാധയുമായി എത്തിയ അമേരിക്കന്‍ ടൂറിസ്റ്റ് ഇപ്പോഴും ഐസോലേഷനിലാണ്. അദ്ദേഹം ഇടപെട്ട മറ്റ് വ്യക്തികളിലൊന്നും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ആളോഹരി സന്തോഷത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന ഈ ഹിമാലയന്‍ രാജ്യം കൊവിഡിനെ തുടര്‍ന്ന് ടൂറിസത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.