രാജ്യത്തെ ജനസംഖ്യയില്‍ 70 ശതമാനം പേരിലേക്കും കൊറോണാ വൈറസ് എത്തിചേര്‍ന്നേക്കാം; മുന്നറിയിപ്പുമായി ജര്‍മ്മനി

single-img
11 March 2020

ജര്‍മ്മന്‍ പൌരന്മാര്‍ക്ക് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ എത്തിയിരിക്കുകയാണ്. രാജ്യത്തെ ഇപ്പോഴുള്ള ജനസംഖ്യയില്‍ 60 മുതല്‍ 70 ശതമാനം പേരിലേക്കും മാരകമായ കൊറോണാവൈറസ് എത്തിച്ചേരുമെന്നാണ് ചാന്‍സര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളിലാകെ ഓരോ ദിവസവും രൂക്ഷമായി പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു ജാഗ്രതാ നിര്‍ദ്ദേശം ആഞ്ചല മെര്‍ക്കല്‍ നേരിട്ട് നല്‍കിയിരിക്കുന്നത്. കൊറോണ നിയന്ത്രണാധീനമായി പടരുന്ന സാഹചര്യമുണ്ടായാല്‍ 58 മില്ല്യണ്‍ ജര്‍മ്മന്‍കാരിലേക്ക് വൈറസ് എത്തുമെന്ന് ബെര്‍ലിനില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഗ്രൂപ്പ് യോഗത്തില്‍ അവര്‍ വ്യക്തമാക്കി.

എന്നാല്‍ ഇപ്പോള്‍ പരിശോധനയില്‍ ഇന്‍ഫെക്ഷന്‍ ബാധിച്ച 80 ശതമാനം പേര്‍ക്കും യാതൊരു രോഗലക്ഷണങ്ങളും കാണില്ലെന്ന് ആരോഗ്യ മന്ത്രി ജെന്‍സ് സ്പാഹ് പറഞ്ഞു. ഇപ്പോള്‍ തന്നെ യൂറോപ്പില്‍ ഏകദേശം മുപ്പതോളം രാജ്യങ്ങളിലാണ് മനുഷ്യര്‍ക്കിടയില്‍ ഇന്‍ഫെക്ഷന്‍ പടരുന്നതെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകളില്‍ പറയുന്നുണ്ട്. മനുഷ്യ ജീവന് അപകടം സൃഷ്ടിക്കുന്ന ഇന്‍ഫെക്ഷന്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ വലിയ ആശങ്കയാണ് വിതയ്ക്കുന്നത്.

യൂറോപ്പില്‍ നോര്‍ത്തേണ്‍ ഇറ്റലി കേന്ദ്രീകരിച്ചാണ് രോഗം ആരംഭിച്ചതെങ്കിലും ഇപ്പോള്‍ മറ്റ് ഇടങ്ങളിലേക്കും ഇത് പടര്‍ന്നിട്ടുണ്ട്. ചൈനയില്‍ നിന്നാണ് രോഗം ഇറ്റലിയില്‍ പ്രവേശിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ദിവസം 168 പേര്‍ മരിക്കുന്ന സാഹചര്യം വന്നതോടെ ഇറ്റലി സമ്പൂര്‍ണ്ണ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.