പശുവിന്റെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്നതും കോൺഗ്രസുകാരുടെ കൂറുമാറ്റവുമെല്ലാം വല്ലാതെ സാമാന്യവൽക്കരിക്കപ്പെട്ടിരിക്കുന്നു: ജി സുധാകരൻ
കേന്ദ്രത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പശുവിന്റെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്നതും കോൺഗ്രസുകാരുടെ കൂറുമാറ്റവുമെല്ലാം വല്ലാതെ സാമാന്യവൽക്കരിക്കപ്പെട്ടിരിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. കോൺഗ്രസ് ജ്യോതിരാദിത്യ സിന്ധിയയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ടിട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
കോൺഗ്രസിന്റെ ഏതെങ്കിലും മുതിർന്ന നേതാക്കൾ ബിജെപിയിലേയ്ക്ക് ചേക്കേറി എന്നതോ കോൺഗ്രസിന്റെ ജനപ്രതിനിധികളെ ബിജെപി തലയെണ്ണി മൊത്തക്കച്ചവടത്തിൽ വാങ്ങുന്നതോ ഒന്നും ഒരു വാർത്തയല്ലാതായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
നെഹ്രു എന്ന കോൺഗ്രസ് നേതാവ് പുലർത്തിയിരുന്ന മതേതരമൂല്യങ്ങളെയെല്ലാം കാറ്റിൽപ്പറത്തിയ അദ്ദേഹത്തിന്റെ പിൻഗാമികൾ ഹിന്ദുത്വത്തോട് പല ഘട്ടങ്ങളിലായി സ്വീകരിച്ച മൃദുസമീപനങ്ങളാണ് ഈ രാജ്യത്തെ സംഘപരിവാർ ശക്തികളുടെ കൈപ്പിടിയിൽ എത്തിച്ചുകൊടുത്തത്. ബിജെപി വഴി മാത്രമായിരുന്നില്ല ആർഎസ്എസ് വളർന്നത്. കോൺഗ്രസിനുള്ളിലും പതിറ്റാണ്ടുകളായി ഹിന്ദുത്വ-സംഘപരിവാർ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഗുജറാത്ത് വംശഹത്യ പോലുള്ള കിരാത പ്രവൃത്തികളിലൂടെ സംഘപരിവാർ ഓരോ അടി മുന്നോട്ട് വെയ്ക്കുമ്പോഴും കോൺഗ്രസ് പത്തടി പിന്നോട്ട് ഭവ്യതയോടെ മാറിക്കൊടുക്കുകയായിരുന്നു. അത്തരത്തിൽ ഹിന്ദുത്വത്തെ ലാളിച്ചതിന്റെ പരിണിതഫലമാണ് കോൺഗ്രസിന്റെ ഈ സ്വാഭാവികമായ പതനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.