പരിശോധനയെ റെയ്ഡാക്കിയത് മാധ്യമങ്ങള്‍; ചന്ദ്രിക നടത്താൻ കള്ളപ്പണത്തിന്റെ ആവശ്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി
ചന്ദ്രിക ദിനപത്രം നടത്തിക്കൊണ്ട് പോകാൻ കള്ളപ്പണത്തിന്റെ ആവശ്യമില്ലെന്ന് എം പി കുഞ്ഞാലിക്കുട്ടി. ചന്ദ്രിക പത്രത്തിന്റെ നടത്തിപ്പിനെ കുറിച്ചുള്ള കാര്യങ്ങൾ ആരെയും ബോധ്യപ്പെടുത്താൻ കഴിയും. ഇപ്പോൾ നടന്ന വിജിലൻസ് പരിശോധനയെ റെയ്ഡാക്കി മാറ്റിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. അധികൃതർ
ആവശ്യപെട്ടാൽ എല്ലാ കണക്കുകളും ഹാജരാക്കുമയിരുന്നു.
സ്ഥാപനത്തിൽ ഒരു പരിശോധനയുടെ ആവശ്യമുണ്ടായിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ചന്ദ്രിക ആസ്ഥാനത്ത് വിജിലൻസ് സംഘം പരിശോധന നടത്തിയത്. അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രികയുടെ അക്കൗണ്ട് ഉപയോഗിച്ച് വെളുപ്പിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ഇന്ന് രാവിലെ 9 മണിയോടെയാണ് ലീഗ് മുഖപത്രമായ ചന്ദ്രികയുടെ കോഴിക്കോടുള്ള ഓഫീസിൽ വിജിലന്‍സ് സംഘം എത്തിയത്.