അമിത വേഗതയിലെത്തിയ കാറിടിച്ച് മൂന്നിടങ്ങളിലായി ആറ് പേർക്ക് പരിക്ക്; വിദ്യാര്‍ഥിനികളെ ഇടിച്ചുതെറിപ്പിച്ചു
ആലപ്പുഴ പൂച്ചാക്കലില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആറ്‍ പേർക്ക് പരുക്ക്. നിയന്ത്രണം വിട്ടെത്തിയ കാര്‍ പെണ്‍കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശ്രീകണ്‍ഠേശ്വരം സ്കൂളിലെ അനഘ, ചന്ദന, അര്‍ച്ചന, സാഗി എന്നീ നാല് വിദ്യാര്‍ത്ഥിനികളെയാണ് പാഞ്ഞുവന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചത്. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥിനികള്‍. റോഡിലൂടെ നടക്കുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെയും സൈക്കളോടിച്ച് വരികയായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിനിയെയുമാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്.
ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം. ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകൻ വേദവിനെയുമാണ് കാർ ആദ്യം ഇടിച്ചത്.ദമ്പതികൾക്കും കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ശേഷം പരീക്ഷ കഴിഞ്ഞ് റോഡരികിലൂടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന മൂന്ന് വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ച ശേഷം മുന്നോട്ടു കുതിച്ച കാർ സൈക്കിളിൽ പോവുകയായിരുന്ന മറ്റൊരു വിദ്യാർഥിനിയെയും ഇടിച്ചു തെറിപ്പിച്ചു. അതിനു ശേഷം കാർ ഒരു ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു നിൽക്കുകയായിരുന്നു.
കാർ ഓടിച്ച അസ്‍ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. കാർ അമിത വേഗത്തിലായിരുന്നെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്.