ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക്? നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച,മധ്യപ്രദേശിൽ ഇനി എന്ത്?
ഡൽഹി : മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കവുമായി ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജോതിരാദിത്യ സിന്ധ്യ കൂടിക്കാഴ്ച നടത്തുന്നു. സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് സിന്ധ്യയുടെ നീക്കം. ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പമാണ് സിന്ധ്യ മോദിയുടെ വസതിയിലെത്തിയത്.സംസ്ഥാനത്ത് നിര്‍ണായക സാന്നിധ്യവും കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ യുവനേതാക്കളില്‍ പ്രമുഖനുമായ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ രാജി വെക്കാനൊരുങ്ങുന്നു എന്നാണ് വാർത്തകൾ.സിന്ധ്യയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു.
രാജ്യസഭ തെരഞ്ഞെടുപ്പിനെചൊല്ലി മുഖ്യമന്ത്രി കമൽനാഥും പാർട്ടി അധ്യക്ഷൻ ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുണ്ടായിരിക്കുന്ന അഭിപ്രായവ്യത്യാസം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഒന്നുകിൽ തനിക്കു സീറ്റ് നൽകണമെന്നും അല്ലെങ്കിൽ പാർട്ടി മധ്യപ്രദേശ് ഘടകത്തിന്റെ അധ്യക്ഷനാക്കണമെന്നുമാണ് സിന്ധ്യയുടെ ആവശ്യം. ഇതു രണ്ടും നിരസിച്ചാൽ കൂറുമാറി ബിജെപിയിൽ ചേരാൻ സിന്ധ്യ മടിക്കില്ല എന്നാണു സൂചന നൽകിയിരുന്നത്.
അതേസമയം, തന്റെ സർക്കാരിനെ അട്ടിമറിക്കാനുള്ള അധാർമിക മാർഗമാണ് ബിജെപി നടത്തുന്നതെന്ന് കമൽനാഥ് ആരോപിച്ചു. അങ്ങനെ സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സിന്ധ്യയെ അനുകൂലിക്കുന്ന 17 എംഎൽഎമാരാണു പാർട്ടിയിൽ കലഹമുണ്ടാക്കുന്നത്. ഇതിൽ ആറു മന്ത്രിമാരും ഉൾപ്പെടും. ഇവരെ ബിജെപി ഭരിക്കുന്ന കർണാടകയിലേക്കു മാറ്റിയെന്നാണു വിവരം. വിമതരെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി കമൽനാഥിന്റെ ഊർജിത ശ്രമങ്ങൾ നടന്നു വരികയാണ്. നിലവിലെ മന്ത്രിമാർ രാജിവെച്ചു വിമതരെ ഉൾപ്പെടുത്തി മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാക്കുന്നതിനാണ് നീക്കം. അവസാന വഴിയെന്ന നിലയിൽ ജ്യോതിരാദിത്യ സിന്ധ്യയെ പിസിസി അധ്യക്ഷനാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കിയിട്ടുണ്ട്. കലങ്ങിമറിഞ്ഞ മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ എന്ത് സംഭവിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.