എണ്ണവിലയിലെ കുറവ്; കടന്നുപോകുന്നത് ഗള്‍ഫ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിലൂടെ

single-img
9 March 2020

ലോകമാകെ എണ്ണവിലയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് 1991ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്. കേവലം ഒരു ദിവസത്താൽ അസംസ്കൃത എണ്ണവിലയില്‍ 31 ശതമാനം ഇടിവ് നേരിട്ടത് റഷ്യയോട് മത്സരിച്ച് സൗദി അറേബ്യ എണ്ണ വിലയില്‍ വരുത്തിയ മാറ്റമാണ് കാരണം.

ഇതുമൂലം അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില സെക്കന്റുകളുടെ വ്യത്യാസത്തില്‍ 14.25 ഡോളര്‍ ഇടിഞ്ഞ് ബാരലിന് 31.02 എന്ന നിരക്കിലെത്തി. എണ്ണവില ഗള്‍ഫ് യുദ്ധം തുടങ്ങിയ 1991 ജനുവരി 17നാണ് ഇതിന് മുൻപ് ഇത്രയധികം വലിയ വിലയിടിവുണ്ടായത്. ആ സമയം 35.75 ഡോളറായിരുന്നു അസംസ്കൃത എണ്ണവില. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള മത്സരമാണ് വിലക്കുറവിലേക്ക് നയിച്ചത്.

ഇപ്പോഴത്തെ സമയമാകട്ടെ ചൈനയിൽ നിന്നും ഉദ്ഭവിച്ച കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതുകൊണ്ടുള്ള മാന്ദ്യത്തിലാണ് വിപണി. ഉത്പാദനം നടത്തുന്നത് കുറയ്ക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അലസിയതോടെയാണ് സൗദി അറേബ്യ റഷ്യയുമായി വിലയില്‍ മത്സരിക്കാന്‍ തുടങ്ങിയത്. ഇന്ത്യയിലെ ഇന്നത്തെ പെട്രോള്‍ വിലയില്‍ 24 പൈസയുടെയും ഡീസല്‍ വിലയില്‍ 25 പൈസയുടെയും കുറവാണ് വന്നത്. ഈ വര്‍ഷം മാത്രം ഇതുവരെ പെട്രോള്‍ വിലയില്‍ 4.55 രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഡീസല്‍ വിലയില്‍ 4.7 രൂപയുടെ കുറവുമുണ്ടായി.