കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്കുവാങ്ങാൻ നേതൃത്വം കൊടുക്കുന്ന ബിജെപി എംഎല്‍എയുടെ റിസോർട്ട് കമൽനാഥ് സർക്കാർ ഇടിച്ചുനിരത്തി
മധ്യപ്രദേശിൽ കോൺഗ്രസ് മന്ത്രിസഭയെ പുറത്താക്കി ഭരണം പിടിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ അട്ടിമറി നീക്കം പുതിയ വഴിത്തിരിവിലേക്ക്. മധ്യപ്രദേശില്‍ കുതിരക്കച്ചവടത്തിന് നേതൃത്വം കൊടുക്കുന്ന ബി.ജെ.പി എം.എല്‍.എ സഞ്ജയ് പാഠക്കിന്റെ റിസോര്‍ട്ട് കമല്‍നാഥ് സര്‍ക്കാര്‍ ഇടിച്ചുനിരത്തി. ഉമാരിയ ജില്ലാ ഭരണകൂടമാണ് സഞ്ജയുടെ റിസോര്‍ട്ട് തകര്‍ത്തത്.
സര്‍ക്കാര്‍ ഭൂമി കയ്യേറി സഞ്ജയ് പാഠക്ക് നിര്‍മ്മിച്ച റിസോര്‍ട്ടാണ് പൊളിച്ചത്. പഠാക്കിന്റെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള രണ്ട് ഖനികളും സര്‍ക്കാര്‍ പുട്ടി. അതേസമയം കമല്‍നാഥ് സര്‍ക്കാരിന്റേത് പ്രതികാര നടപടിയാണെന്ന് സഞ്ജയ് പാഠക്ക് ആരോപിച്ചു. ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ താന്‍ പാര്‍ട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും സഞ്ജയ് പറഞ്ഞു.
ഇതിനിടെ ഒളിവിലായിരുന്ന സ്വതന്ത്ര എം.എല്‍.എ സുരേന്ദ്ര സിംഗ് ഷോര തിരിച്ചെത്തി. മകളുടെ ചികിത്സയ്ക്കായി ബംഗളുരുവില്‍ പോയതെന്നാണ് എം.എല്‍.എയുടെ വിശദീകരണം. ഉടന്‍ തന്നെ മുഖ്യമന്ത്രി കമല്‍നാഥിനെ കാണുമെന്നും എം.എല്‍.എ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയാണ് എട്ട് മധ്യപ്രദേശ് എം.എല്‍.എമാരെ ബി.ജെ.പി റിസോര്‍ട്ടിലേക്ക് മാറ്റിയത്.