`താങ്കൾ തിരുമ്മൽ വിദഗ്ദ്ധനാണെന്ന് മനസ്സിലായി തുടങ്ങി അണികൾക്ക്´: മാധ്യമവിലക്ക് പിൻവലിച്ച നടപടിയിൽ മുരളീധരനെതിരെ പ്രവർത്തകരുടെ രോഷം
കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രവർത്തകരുടെ രോഷം. ഡല്‍ഹി കലാപ വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ്ങിന്റെ പേരില്‍ കഴിഞ്ഞദിവസം ദിവസം രണ്ടു മലയാളം ചാനലുകൾക്ക് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ഏർപ്പെടുത്തിയിരുന്ന വിലക്ക് മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ച നടപടിയാണ് അണികളുടെ എതിർപ്പിന് കാരണം. നാല്‍പ്പത്തിയെട്ടു മണിക്കൂറാണ് വിലക്ക് ഏര്‍പ്പെടുത്തിയതെങ്കിലും ഏഷ്യാനെറ്റിന്റെ വിലക്ക് പുലര്‍ച്ചെ ഒന്നരയ്ക്കും മീഡിയാ വണ്ണിൻ്റേത് രാവിലെ ഒന്പതരയ്ക്കും നീക്കുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാരിൻ്റെ ഈ നടപടിക്കെതിരെ സംഘപരിവാർ അനുയായികളിൽ നിന്നും വൻ വിമർശനമാണ് ഉയരുന്നത്. മാധ്യമവിലക്ക് ഒരു നാടകമായിരുന്നുവെന്ന ആരോപണവും സംഘപരിവാർ സംഘടനകൾക്കിടയിൽ ഉയർന്നുകഴിഞ്ഞു.
കവിയും നിരൂപകനുമായ പി. നാരായണകുറുപ്പിനെ വീട്ടിൽ സന്ദർശിച്ച് ഇക്കാര്യം ചൂണ്ടിക്കാട്ടി വി മുരളീധരൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിനു താഴെയാണ് അണികളുടെ രോഷം അണപൊട്ടിയത്. ഇന്നലെ അർദ്ധരാത്രി 1 മണിയ്ക്ക് ഏഷ്യാനെറ്റ് എവിടെയാണ് പിഴ ഒടുക്കിയതെന്നും ആരാണ് രാഷ്ട്ര വിരുദ്ധ വാർത്ത സംപേക്ഷണം ചെയ്ത ഏഷ്യാനെറ്റിന് ഉറങ്ങാതെയിരുന്ന് രാത്രി ഒന്നരയ്ക്ക് ബാൻ പിൻവലിക്കാൻ ഒത്താശ ചെയ്തു കൊടുത്തതെന്നും ബിജെപി പ്രവർത്തകർ പോസ്റ്റിനു താഴെ ചോദ്യം ഉന്നയിക്കുന്നു.
വീടിന്റെ വാതിൽക്കൽ വന്നു നിന്ന ശത്രുവിനെ നോക്കി കുരച്ചു പേടിപ്പിച്ചോണ്ടിരിക്കുമ്പോൾ, അതേ ആളിനെ അകത്തേക്ക് മുതലാളി വിളിച്ചോണ്ട് പോയപ്പോൾ പട്ടിക്കുണ്ടായ അവസ്ഥയാണ് ഇപ്പൊ പലർക്കും. ഇനിയിപ്പോ ആരെ കണ്ടാൽ കുരക്കണം? ആരെ കണ്ടാൽ വാലിട്ടാട്ടണം എന്നു അറിയാതെ നിൽക്കുന്ന ഒരു പട്ടിയെന്നാണ് മെറ്റൊരാളുടെ അഭിപ്രായം.
മീഡിയ വൺ ചാനലിൽ നിന്നും അച്ചാരം പറ്റിയോ എന്ന ചോദ്യവും ചിലർ മുരളീധരനോട് ഉന്നയിച്ചിട്ടുണ്ട്. ഞങ്ങൾ നിങ്ങളെെയൊന്നും ഒരിക്കലും മറക്കില്ലെന്ന ഭീഷണിയും കമൻ്റുകൾക്കിടയിലുണ്ട്. കേരളത്തിലെ ബിജെപിയെ പടവലങ്ങ പോലെ വളർത്തിയതിൽ താങ്ങളുടെ നിലപാടില്ല പ്രവർത്തനങ്ങളും കാരണമാണ്. അണികൾ കൊഴിഞ്ഞ് പോയാലും താങ്ങളെ പോലുള്ളവർക്ക് വിഷയമല്ല. കാരണം അധികാരത്തിന്റെ മത്ത്പിടിച്ചിരിക്കയാണ് താങ്കൾക്ക്. ആണത്തമുള്ള ,നിലപാടുള്ള നേതാക്കൾ പാർട്ടിയിൽ ഇല്ലാതാവുന്നു- ഒരാൾ അഭിപ്രായപ്പെടുന്നു.