തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചു; ബിജെപി നേതാവ് ജയപ്രദയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

single-img
7 March 2020

ലഖ്‌നൗ: നടിയും ബിജെപി നേതാവുമായ ജയപ്രദക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന കേസിലാണ് നടപടി. ഉത്തര്‍ പ്രദേശിലെ റാംപൂര്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ജയപ്രദ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന വേളയില്‍ ജയപ്രദ നേരിട്ട ഹാജരാകേണ്ടി വരും. എന്നാല്‍ നേരിട്ട ഹാജരാകുന്നതില്‍ നിന്ന് ഇളവ് തേടി അവര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം. കേസിന്റെ അടുത്ത വാദം ഏപ്രില്‍ 20ന് നടക്കും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റാംപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ബിജെപി ടിക്കറ്റില്‍ ജയപ്രദ ജനവിധി തേടിയത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനായിരുന്നു മുഖ്യ എതിരാളി. സമാജ്‌വാദി പാര്‍ട്ടിയില്‍ അംഗമായിരുന്ന ജയപ്രദ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. അസം ഖാന്‍ ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ റാംപൂരില്‍ നിന്ന ജയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉത്തര്‍ പ്രദേശില്‍ മികച്ച വിജയം ആവര്‍ത്തിച്ചുവെങ്കിലും ജയപ്രദയുടെ തോല്‍വി പാര്‍ട്ടിക്ക് ക്ഷീണമായിരുന്നു.