മീഡിയവൺ വാർത്താ ചാനലിന് കേന്ദ്രം ഏർപ്പെടുത്തിയ വിലക്ക് നീക്കി
ഡൽഹി: മീഡിയവണിന് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് നീക്കി. ശനിയാഴ്ച രാവിലെ 9.30 ഓടെ ചാനൽ സംപ്രേഷണം പുനരാരംഭിച്ചു. 14 മണിക്കൂറിന് ശേഷമാണ് കേന്ദ്രസർക്കാർ വിലക്ക് നീക്കിയത്. ഏഷ്യാനെറ്റിൻെറ വിലക്ക് ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ നീക്കിയിരുന്നു. വംശീയാതിക്രമവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ടു ചെയ്തതിൽ മാർഗനിർദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം മാധ്യമസ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്.
വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ വംശീയാതിക്രമം പക്ഷപാതപരമായി റിപ്പോർട്ടു ചെയ്തെന്നാരോപിച്ചാണ് മീഡിയവൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിക്കൂർ കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് 7.30 മുതൽ ഞായറാഴ്ച രാത്രി 7.30 വരെയാണ് വിലക്കിയത്. ചാനലിലും സമൂഹമാധ്യമവേദികളിലും പൂർണമായും സംപ്രേഷണം തടഞ്ഞു.
28ന് മന്ത്രാലയം ഇരുചാനലുകളോടും വിശദീകരണം ചോദിച്ചിരുന്നു. മാനേജുമെന്റ് നൽകിയ വിശദീകരണം തൃപ്തികരമല്ല എന്നുചൂണ്ടിക്കാട്ടിയാണ് നടപടി. വംശീയാതിക്രമം റിപ്പോർട്ടുചെയ്ത മീഡിയ വൺ, ഡൽഹി പോലീസിനെയും ആർ.എസ്.എസിനെയും വിമർശിച്ചതായി മന്ത്രാലയത്തിന്റെ നോട്ടീസിൽ കുറ്റപ്പെടുത്തി. ഫെബ്രുവരി 25ന് സംപ്രേഷണം ചെയ്ത റിപ്പോർട്ടാണ് നടപടിക്കാധാരമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
മീഡിയാവണ്ണിന് നൽകിയ നോട്ടീസിലെ പരാമർശങ്ങൾ
സിഎഎ വിരുദ്ധ സമരം നടക്കുന്നിടത്തേക്ക് അക്രമികള്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന് വെടിവെച്ചെന്ന് മീഡിയാ വൺ ഡൽഹി കറസ്പോൻഡന്റ് ഹസനുല്‍ ബന്ന ടെലിഫോണിലൂടെ റിപ്പോര്‍ട്ട് ചെയ്തു.
ചന്ദ് ബാഗിലെ സിഎഎ വിരുദ്ധ സമരപ്പന്തലിന് അക്രമികള്‍ തീയിട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് സമരപ്പന്തലുകളിൽ നിന്നും സിഎഎ വിരുദ്ധ പ്രക്ഷോഭകാരികളെ ഓടിക്കുന്നതിൽ സിഎഎ അനുകൂലികൾ വിജയിച്ചുവെന്നും സിഎഎ അനുകൂലികളെ പൊലീസ് പിന്തുണയ്ക്കുകയാണെന്നും മീഡിയാവൺ റിപ്പോർട്ട് ചെയ്തു.
മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണ് കലാപം നടക്കുന്നതെന്ന് പറഞ്ഞു.
തലേ ദിവസം നടന്ന ഭീം ആര്‍മി ബന്ദിന്റെ സമയത്തുണ്ടായിരുന്ന പൊലീസ് കലാപ സമയത്ത് മാറി നില്‍ക്കുകയായിരുന്നു.
ചന്ദ് ബാഗിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് കൂടുതൽ ആക്രമണങ്ങൾ ഉണ്ടായതെന്ന് റിപ്പോർട്ട് ചെയ്തു.
സിഎഎ അനുകൂലികളുടെ അക്രമങ്ങളെ റിപ്പോർട്ട് കൂടുതൽ ഫോക്കസ് ചെയ്തു.
കല്ലേറ്, തീവെയ്പ്പ് എന്നിവയും പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതും ചാനൽ വാർത്തയിൽ ഉൾപ്പെടുത്തി.
ആര്‍എസ്എസിനെ മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്തു.
ഡല്‍ഹി പൊലീസ് ഇടപെടല്‍ നിസംഗമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു.
ആര്‍എസ്എസിനെയും ഡല്‍ഹി പൊലീസിനെയും റിപ്പോര്‍ട്ട് വിമര്‍ശനാത്മകമായി സമീപിച്ചു.
ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളാണ് കലാപത്തിലേയ്ക്ക് നയിച്ചതെന്ന് റിപ്പോർട്ട് ചെയ്തു.
ഇത്തരത്തിൽ യാതൊരു യുക്തിയുമില്ലാത്തതും സാമാന്യനീതിയില്ലാത്തതുമായ ആരോപണങ്ങൾ ഉന്നയിക്കുന്ന നോട്ടീസിൽ നിറയെ അക്ഷരത്തെറ്റുകൾ ഉണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത.