രണ്ടാമതും പെൺകുഞ്ഞ്; പിഞ്ചുകുഞ്ഞിനെ വിഷം നല്‍കി കൊന്ന മാതാപിതാക്കൾ അറസ്റ്റില്‍
ചെന്നൈ: ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ എരിക്ക് മരത്തിന്റെ കറ നൽകി കൊന്നു. സംഭവത്തിൽ മധുര പുല്ലനേരി ഗ്രാമത്തിലെ വൈര മുരുകൻ(32) ഭാര്യ സൗമ്യ(22), വൈര മുരുകന്റെ പിതാവ് സിങ്കതേവർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പെണ്‍ ഭ്രൂണഹത്യ നടക്കുന്ന മധുരയിലെ ഉസിലാംപട്ടി പ്രദേശത്തുനിന്നാണ് മനസാക്ഷി മരവിക്കുന്ന ക്രൂരതയുടെ വാർത്ത പുറത്തു വന്നത്.
ജനുവരി 30ന് ജനിച്ച കുഞ്ഞിന്റെ അകാലത്തിലുള്ള മരണം ഗ്രാമത്തിൽ സംസാരവിഷയമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈരമുരുകൻ – സൗമ്യ ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പിൽ മറവു ചെയ്ത നിലയിൽ കണ്ടെത്തിയത്. വൈര മുരുകൻ-സൗമ്യ ദമ്പതികളുടെ ആദ്യ കുഞ്ഞ് പെൺ കുട്ടിയായിരുന്നു. രണ്ടാമതും പെൺകുട്ടി ജനിച്ചതിൽ ഇവർ നിരാശരായിരുന്നു. 30 ദിവസം പ്രായമായ രണ്ടാമത്തെ കുഞ്ഞിനെ എരുക്കുമരത്തിന്റെ ഇല പറിക്കുമ്പോൾ ലഭിക്കുന്ന കറ നൽകി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം കുട്ടിയുടെ മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിടുകയായിരുന്നു.