യുട്യൂബിൽ സിംഹമായി മരക്കാറെത്തി ; ബ്രഹ്മാണ്ഡ ട്രെയിലർ പങ്കുവച്ചത് സൂപ്പർ താരങ്ങൾ
അഞ്ചു ഭാഷകളില്‍ ആയി അമ്പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം. 5000 സ്‌ക്രീനുകളിൽ ഒറ്റ ദിനത്തിൽ പ്രദര്‍ശനം. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും പ്രദര്‍ശനം. റിലീസിനു മുമ്പ് തന്നെ വിസ്മയങ്ങൾ ഒളിപ്പിച്ച മോഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.കണ്ണഞ്ചിപ്പിക്കുന്ന മാസ്കമരിക രംഗങ്ങളുള്ള ട്രെയിലർ യുട്യൂബിൽ ചരിത്രം സൃഷ്ടിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും ട്രെയിലർ റിലീസ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ മോഹൻലാൽ ട്രെയിലർ പുറത്തു വിട്ടപ്പോൾ മറ്റ് ഭാഷകളിൽ സൂപ്പർതാരങ്ങളാണ് ട്രെയിലർ പങ്കുവച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ അക്ഷയ് കുമാർ, സൂര്യ, ചിരഞ്ജീവി, രാം ചരൺ, യഷ് എന്നിവര്‍ ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തു.
മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച് 26- നാണ് തിയറ്ററുകളിലെത്തുക. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
മാര്‍വെല്‍ സിനിമകള്‍ക്ക് വി.എഫ്.എക്സ് ഒരുക്കിയ അനിബ്രയിനാണ് മരയ്ക്കാറിന് വി.എഫ്.എക്സ് ഒരുക്കുന്നത്. ലോക സിനിമയിലെ തന്നെ പല വമ്പന്‍ സിനിമകള്‍ക്കും വി എഫ് എക്‌സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിന്‍. കിങ്സ്മെന്‍, ഗാര്‍ഡിയന്‍ ഓഫ് ഗ്യാലക്‌സി, ഡോക്ടര്‍ സ്ട്രെയിഞ്ച്, നൗ യൂ സീ മീ 2 എന്നിവ ഇവയില്‍ ചിലത് മാത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിർമാതാക്കളാണ്.