ദുബായ് ഭരണാധികാരിക്കെതിരെ ലണ്ടൻ കോടതി: ഭാര്യയെ ഭീഷണിപ്പെടുത്തിയെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും ആരോപണങ്ങൾ

single-img
6 March 2020

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് അല്‍ മക്തൂമിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലണ്ടന്‍ കോടതി. മുന്‍ഭാര്യയായ പ്രിന്‍സസ് ഹയയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ലണ്ടനിലേക്ക് പോയ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്നുമാണ് ലണ്ടന്‍ കോടതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ലണ്ടനിലേക്ക് പോയ ഹയയെ നിരന്തരമായി മക്തൂം ഭീഷണിപ്പെടുത്തിയിരുന്നെന്ന് ഹയ കോടതിയില്‍ ആരോപിച്ചിരുന്നു. 

മക്തൂമിന്റെ മറ്റൊരു ഭാര്യയിലുള്ള രണ്ട് കുട്ടികളായ ഷംസ, ലത്തീഫ എന്നിവരെ ലണ്ടനില്‍ നിന്നും തട്ടിക്കൊണ്ടു പോയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. 34 പേജുള്ള കോടതി റിപ്പോര്‍ട്ടിലാണ് ആരോപണം.

 2019 ലാണ് മക്തൂമിൻ്റെ ആറാമത്തെ ഭാര്യയായ പ്രിന്‍സസ് ഹയ ലണ്ടിനിലേക്ക് പോയത്. 2019 ല്‍ ജര്‍മനിയിലാണ് ഹയ ആദ്യം അഭയം തേടിയത്. പിന്നീട് ലണ്ടനിലേക്ക് പോവുകയായിരുന്നു. ഇരുവരുടെയും ജലീല, സയിദ് എന്നീ രണ്ടു കുട്ടികളെയും ഇവര്‍ കൊണ്ടു പോയിരുന്നു. 11 കാരിയായ ജലീലയെ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് വിവാഹം കഴിച്ച് നല്‍കാന്‍ ശ്രമിക്കുന്നുവെന്ന് ഹയ അന്ന് ആരോപിച്ചിരുന്നു. 

കുട്ടികളെ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് ഷെയ്ഖ് മുഹമ്മദ് ബ്രിട്ടീഷ് കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.ഈ ഹർജിയാണ് ലണ്ടൻ കോടതി ഇപ്പോൾ പരിഗണിച്ചിരിക്കുന്നത്. 

ജോര്‍ദാന്‍ രാജാവ് ഹുസൈനിന്റെ മകളായ പ്രിന്‍സസ് ഹയ 2004 ലാണ് ദുബായ് ഭരണാധികാരിയെ വിവാഹം ചെയ്യുന്നത്. 2017-18 കാലത്താണ് ഹയ മക്തൂമുമായി അകലുന്നത്. ഇവരുടെ അര്‍ദ്ധമക്കളായ ലത്തീഫയുടെയും ഷംസയുടെയും കാര്യത്തില്‍ ഹയ ഇടപെടുന്നതിലും മക്തൂമിന് എതിര്‍പ്പുണ്ടായിരുന്നു. എല്ലാ ഭാര്യമാരിലുമായി 25 കുട്ടികളാണ് ഷെയ്ഖ് മക്തൂമിനുള്ളത്.