സംഘപരിവാർ എതിർപ്പ്: പതിറ്റാണ്ടുകളായി ആരാധന നടത്തുന്ന ക്രിസ്തു പ്രതിമ നീക്കം ചെയ്തു

single-img
6 March 2020

സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ കർണാടകത്തിൽ ക്രിസ്തു പ്രതിമ നീക്കം ചെയ്തു. ദേവനഹളളിയിൽ പ്രതിമ സ്ഥാപിച്ചത് സർക്കാർ ഭൂമിയിലാണെന്ന് ആരോപിച്ചാണ് നടപടി. നടപടി സംബന്ധിച്ച് മതസൗഹാർദം തകർക്കാനുളള ആസൂത്രിത നീക്കമെന്ന്  ബെംഗളൂരു അതിരൂപത പ്രതികരിച്ചു. 

ദേവനഹളളിയിൽ സെന്‍റ് ജോസഫ് പളളിക്കടുത്തുളള കുന്നിലാണ് ക്രിസ്തുപ്രതിമ ഉണ്ടായിരുന്നത്. ഇത് സർക്കാർ ഭൂമിയിലാണെന്നും പ്രതിമയും കുരിശുകളും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സംഘപരിവാർ സംഘടനകൾ തഹസിൽദാർക്ക് പരാതി നൽകിയിരുന്നു. പിന്നാലെ പ്രതിഷേധവും നടന്നു. തുടർന്നാണ് മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥരുടെ സംഘമെത്തി പ്രതിമ പൊളിച്ചുനീക്കിയത്.

എന്നാൽ നടപടിയെ വിമർശിച്ച് ക്രെെസ്തവ സംഘടനകൾ രംഗത്തെത്തി. 40 വർഷത്തോളമായി ആരാധന നടക്കുന്ന സ്ഥലമാണെന്നും പ്രതിമ ഉൾപ്പെടുന്ന നാലരയേക്ക‍ർ ആറ് വർഷം മുമ്പ് സർക്കാർ പതിച്ചുതന്നതാണെന്നും ബംഗളൂരു അതിരൂപത പറയുന്നു. കത്തോലിക്ക പുരോഹിതർ ഇവിടെ കർമങ്ങൾ നടത്തിവന്നിരുന്നു. പുറത്തുനിന്നുളളവരുടെ സമ്മർദമാണ് സർക്കാർ നടപടിക്ക് പിന്നിലെന്നാണ് വിമർശനം. മതപരിവർത്തനം നടത്തുകയാണ് പുരോഹിതരെന്ന ആരോപണമുയർന്നിരുന്നു. ഇത് അതിരൂപത തള്ളി. 

പ്രതിമ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി അതിരൂപത ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. സംഭവത്തിൽ വിശദീകരണം നൽകാൻ ദേവനഹളളി തഹസിൽദാർ തയ്യാറായില്ല. ക്രിസ്തുപ്രതിമയുടെ പേരിൽ സംഘപരിവാർ പ്രതിഷേധം കർണാടകത്തിൽ രണ്ട് മാസം മുമ്പും ഉണ്ടായിരുന്നു.