ആർഎസ്എസിനെ വിമർശിച്ചതിന്റെ പേരിൽ ചാനലുകളുടെ സംപ്രേഷണം തടയുന്ന ഇരുണ്ടകാലം: കേന്ദ്രസർക്കാരിനെ വിമർശിച്ച് മന്ത്രി ജി സുധാകരൻ
ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ചാനലുകളുടെ സംപ്രേഷണം നിർത്തിവെയ്പ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസിൽ പറഞ്ഞിരിക്കുന്ന കാരണങ്ങൾ ഏതൊരു ജനാധിപത്യ വിശ്വാസിയ്ക്കും ഭീതി ഉളവാക്കുന്നതാണെന്ന് ജി സുധാകരൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വർഗീയ സംഘടനയായ ആർഎസ്എസിനെ വിമർശിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നതിന്റെ പേരിൽ ചാനലുകളുടെ സംപ്രേഷണം നിർത്തിവെയ്ക്കാൻ കേന്ദ്രസർക്കാർ തന്നെ മുന്നിട്ടിറങ്ങുന്ന ഇരുണ്ടകാലഘട്ടമാണിതെന്നും. ഇതിനെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്നും ജി സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
“മീഡിയാവൺ ചാനൽ ആർഎസ്എസിനെയും ഡൽഹി പൊലീസിന്റെ അനാസ്ഥയെയും ചോദ്യം ചെയ്തുവെന്നതും ഈ രണ്ടുകൂട്ടരെയും വിമർശനാത്മകമായി സമീപിച്ചുവെന്നതുമാണ് നോട്ടീസിൽ ഒരു കുറ്റമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വഴിയേപോയവരെ മതം ചോദിച്ച് ആക്രമിച്ചതായി ഏഷ്യാനെറ്റിലെ പി ആർ സുനിൽ റിപ്പോർട്ട് ചെയ്തു എന്നതാണ് ഏഷ്യാനെറ്റിന് നൽകിയ നോട്ടീസിൽ ആരോപിച്ചിരിക്കുന്ന കുറ്റം.
ജി സുധാകരൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
രാജ്യതലസ്ഥാനത്ത് ഇത്രയും വലിയ അക്രമം അരങ്ങേറിയിട്ടും അതിനെ നേരിടാൻ ഒരു ചെറുവിരൽ പോലും അനക്കാതിരുന്ന കേന്ദ്രസർക്കാർ ഇപ്പോൾ വസ്തുതകൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളുടെ വാമൂടിക്കെട്ടാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. കലാപകാരികൾ ആരായിരുന്നുവെന്ന് ജനം അറിയുന്നതിനെ കേന്ദ്രസർക്കാർ ഭയക്കുന്നു എന്ന് വേണം കരുതാൻ. ”
മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള ശ്രമം തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.