ലൗ ജിഹാദിനു ശേഷം ബിരിയാണി ജിഹാദ്; സംഘപരിവാറിന്റെ പുതിയ നുണപ്രചാരണം
ആഹാരസാധനങ്ങളിൽ ആർക്കെങ്കിലും വർഗീയത കാണാൻ കഴിയുമോ എന്നതിൽ സംശയമുണ്ടെങ്കിൽ സംഘപ്രവർത്തകർക്ക് അതിന് കഴിയുമെന്ന് നിസ്സംശയം പറഞ്ഞേക്കണം. വർഗീയ പരാമർശങ്ങൾ നടത്തുന്ന ബി.ജെ.പി നേതാക്കൾ തന്നെയാണ് ഇത്തരം കാര്യങ്ങളിൽ അവരുടെ മാർഗദർശികൾ. ശശികല ടീച്ചറും ശോഭാ സുരേന്ദ്രനും വിതച്ചതിൽ നിന്നും വലിയ വിഷവിത്തുകളാണ് ആർഎസ്എസ് സംഘപ്രവർത്തകർ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോൾ വിതക്കുന്നതെന്ന് മാത്രം. അതിന്റെ ഏറ്റവും പുതിയ വേർഷനാണ് ലൗ ജിഹാദിനു ശേഷമുള്ള ബിരിയാണി ജിഹാദ്.
ബിജെപി പ്രവർത്തകരുടെ കാവിപ്പട എന്ന ഫേസ്ബുക് പേജിലാണ് ബിരിയാണി ജിഹാദ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചില മുസ്ലിംസിന്റെ ഹോട്ടലുകളിലും തട്ടുകകളിലും 2 തരം ബിരിയാണികൾ ഉണ്ടാക്കുന്നുവത്രെ. ഒന്ന് മുസ്ലിംങ്ങളല്ലാത്ത അന്യ മതക്കാരെ ഉദ്ദേശിച്ച് – ഇതിൽ കുട്ടികൾ ഉണ്ടാകാതിരിക്കാനുള്ള ചില ഗുളികകൾ അവർ കലർത്തി വിൽക്കുന്നതായി കണ്ടെത്തിയിരിക്കുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലീം ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ, ബേക്കറികളിൽ നിന്ന് ഫുഡ് ഐറ്റംസ് വാങ്ങുന്നവർ എല്ലാവരും ജാഗ്രതയോടെ വേണം പ്രവർത്തിക്കാനെന്നും സംഘപരിവാർ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കോയമ്പത്തൂരിൽ ആണ് സംഭവം കണ്ടുപിടിച്ചിരിക്കുന്നതെന്ന് പറയുന്ന പോസ്റ്റിൽ കടയുടെ പേരും ഉടമസ്ഥന്റെ പേരും പറയുന്നുണ്ട്. ഏതാനും ഗുളികകളുടെ ചിത്രവും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. വിഷയത്തിന്റെ സത്യാവസ്ഥയൊ യാഥാർത്ഥ്യമൊ അന്വേഷിക്കാതെ സംഘപരിവാർപ്രവർത്തകരുടെ കൊലവിളി കമന്റുകൾ പോസ്റ്റിനു താഴെ കാണാം.എല്ലാദിവസവും ഓരോ തരത്തിൽ വർഗീയ വിഷം തുപ്പുന്ന സംഘപരിവാർ അജണ്ഡകൾ പൊതു ജനം അർഹിക്കുന്ന അവജ്ജയോടെയാണ് തള്ളിക്കളയാറുള്ളത്. പൊതു സമൂഹത്തിൽ സംഘപരിവാറിന്റെ നുണപ്രചാരണങ്ങൾ ചർച്ചാവിഷയമാകാത്തതും അതുകൊണ്ടു തന്നെയാണ്.
കാവിപ്പട ഫേസ്ബുക്ക് പേജിലെ കുറിപ്പ്
ബിരിയാണി ഹോട്ടലിൽ നിന്നും കഴിക്കുന്നവരുടെ ശ്രദ്ധക്ക്. . കോയമ്പത്തൂരിൽ ‘റെഹ്മാൻ ബിസ്മില്ലാ’ – എന്ന വ്യക്തി നടത്തുന്ന ‘മാഷാ അള്ളാ’ – എന്ന റസ്റ്ററന്റിൽ ഈ വിധം കച്ചവടം നടത്തുന്നതായി കണ്ടെത്തിയിരിക്കുന്നു. ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ, ബേക്കറികളിൽ നിന്ന് ഫുഡ് ഐറ്റംസ് വാങ്ങുന്നവർ ഒക്കെ ഇതൊന്നാലോചിച്ച് നോക്കിയിട്ടു വേണം സാധനങ്ങൾ വാങ്ങാൻ.