മോഷണം പോയ ഹെല്‍മറ്റ് ഒ.എല്‍.എക്സിൽ നിന്ന് ‘പൊക്കി’; കേരള പോലീസിന് തമിഴ്നാട്ടിൽ നിന്ന് കെെയ്യടി
മോഷണം പോയ ഹെല്‍മറ്റ് സെക്കന്റ് ഹാൻഡ് സാധനങ്ങൾ വിൽപ്പന നടത്തുന്ന ഒ.എല്‍.എക്സിൽ നിന്ന് പൊക്കി ഉടമസ്ഥനെ തിരിച്ചൽപ്പിച്ച് കേരള പോലീസ്. ഒറ്റരാത്രികൊണ്ടാണ് പോലീസ് ഹെൽമറ്റ് വീണ്ടെടുത്ത് ഉടമസ്ഥന് തിരികെ നല്‍കി കെെയ്യടി മേടിക്കുന്നത്. ടെക്നോപാര്‍ക്കിലെ ജീവനക്കാരന്‍റെ ഇരുചക്രവാഹനത്തില്‍ നിന്ന് കാണാതായ ഹെല്‍മറ്റാണ് ഒ.എല്‍.എക്സ് സൈറ്റില്‍ വില്‍ക്കാന്‍ വച്ചിരുന്നത്. ഉടമസ്ഥന്റെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് സത്യാവത്ഥ മനസ്സിലാക്കി ഉടനടി നടപടി സ്വീകരിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമോണ് ടെക്നോപാര്‍ക്ക് ജീവനക്കാരനും തമിഴ്നാട് സ്വദേശിയുമായ ജെറിന്‍ ആല്‍ബര്‍ട്ട് സ്റ്റേഡിയത്തിന്‍റെ പാര്‍ക്കിംഗ് സ്ഥലത്ത് വാഹനത്തില്‍ തന്നെ ഹെല്‍മറ്റ് വെച്ചിട്ട് പോയത്. രാത്രി തിരികെ വാഹനത്തിന് സമീപത്തെത്തിയപ്പോള്‍ ഹെല്‍മറ്റ് ഇല്ല. തിരച്ചില്‍ നടത്തിയെങ്കിലും മോഷണം പോയതായിരിക്കുമെന്നു കരുതി തിരികെ മടങ്ങി. രണ്ട് ദിവസത്തിനുശേഷം പ്രമുഖ ഓണ്‍ലൈന്‍ വില്‍പന വെബ്സൈറ്റായ ഒ.എല്‍.എക്സ് സന്ദര്‍ശിച്ചപ്പോഴാണ് കാണാതായ ഹെൽമറ്റ് 3000 രൂപ വിലയിട്ട് വില്‍പനയ്ക്ക് വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങളുള്‍പ്പെടുത്തി തിങ്കളാഴ്ച രാത്രി തന്നെ ജെറിന്‍ കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
അടുത്ത ദിവസം രാവിലെ 10.30 നു സ്റ്റേഷനിലെത്തി ഹെല്‍മറ്റ് പരിശോധിക്കാന്‍ പോലീസിന്റെ വിളിയെത്തി. ജെറിന്‍സ്റ്റേഷനിലെത്തി പരിശോധിച്ച് തന്‍റേത് തന്നെയെന്ന് ബോധ്യപ്പെട്ട് ഹെല്‍മറ്റ് കൈപ്പറ്റി. ഹെല്‍മറ്റിലുണ്ടായിരുന്ന ഉരവിന്‍റെ പാടുകളാണ് കൃത്യമായി തിരിച്ചറിയാന്‍ ജെറിന് തുണയായത്. കേരള പോലീസിന്‍റെ തക്കസമയത്തുളള പ്രവര്‍ത്തന മികവാണ് തനിക്ക് നഷ്ടമായ സാധനം ഇത്രവേഗം തിരികെ ലഭിക്കാന്‍ കാരണമായതെന്ന് ജെറിന്‍ പിന്നീട് ഫെയ്സ് ബുക്കില്‍ കുറിച്ചു.
രാത്രി വൈകി ലഭിച്ച പരാതിയായിട്ടും ഒട്ടും താമസിക്കാതെ കൃത്യമായ അന്വേഷണം നടത്തിയതിനാലാണ് രണ്ട് ദിവസത്തിനുളളില്‍ മൂന്ന് കൈമറിഞ്ഞ ഹെല്‍മറ്റ് ഒറ്റ രാത്രി കൊണ്ട് സ്റ്റേഷനിലെത്തിക്കാന്‍ പോലീസിനായത്. വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് സി.സി.ടി.വി ദൃശ്യങ്ങളില്ലാതിരുന്നിട്ടും കിട്ടിയ ഫോണ്‍ നമ്പരുകള്‍ പിന്തുടര്‍ന്നാണ് പോലീസ് ഹെല്‍മറ്റ് കണ്ടെത്തിയത്.സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ഈ പോസ്റ്റ് പങ്കുവെച്ചിരുന്നു. പോലീസിന്റെ നടപടിയിൽ തമിഴ്നാട്ടിലെ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ നിന്നും അഭിന്ദനമറിയിക്കുന്നുണ്ട്.
കടപ്പാട്: ടെക്കി കമ്മ്യൂണിറ്റി