കുറ്റുമുക്കിലെ ബ്രാഹ്മണര്‍ പ്രത്യേക ജീവികളാണോ: ക്ഷേത്രത്തില്‍ സ്ത്രീക്കും പുരുഷനും പുറമെ ബ്രാഹ്മണര്‍ക്കും പ്രത്യേകം ശുചിമുറി

single-img
5 March 2020

പുരോഗമനാശയങ്ങളെക്കുറിച്ചും ജാതീയ വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. തൊട്ടു കൂടായ്മയും അയിത്തവും ഉന്മൂലനം ചെയ്തുവെന്ന് വാദിക്കുന്വേഴും കേരളത്തില്‍ പലയിടത്തും ഇത്തരം ദുരാചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്.

കേരളത്തിലെ തൃശൂര്‍ കുറ്റുമുക്ക് ക്ഷേത്രത്തിലെ ശുചിമുറിളാണ് ഇന്ന് ചര്‍ച്ചയാകുന്നത്. ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പുറമേ ബ്രാഹ്മണര്‍ക്കും പ്രത്യേകം ബോര്‍ഡുവച്ച ശുചിമുറികളുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കണ്ണന്‍ പികെ എന്ന വ്യക്തിയാണ് ഫെയ്‌സ്ബുക്കില്‍ ഈ വിവരം ഫോട്ടോസഹിതം പങ്കു വച്ചിരിക്കുന്നത്.

ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ബ്രാഹ്മണര്‍ക്ക് ഇത്രയധികം പ്രാധാന്യം നല്‍കുന്നതിനെ വിമര്‍ശിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

”പുരാതന ഇന്ത്യയിൽ ബ്രാഹ്മണ പുരുഷാധിപത്യ പൗരോഹിത്യം തങ്ങളുടെ അതിജീവനത്തിനായി നടപ്പാക്കിയ ജാതി വ്യവസ്ഥയാണ് ചാതുർവർണ്യം. സമൂഹത്തിലെ ധാർമ്മികതയെയും സംസ്കാരത്തെയും പൂർണ്ണമായും നശിപ്പിച്ച് ജാതീയ അധീശത്തെ മഹത്വവൽക്കരിക്കുന്ന ജാതീയ വിഭജന തന്ത്രത്തിലധിഷ്ഠിതമായ ബ്രാഹ്മണ മേധാവിത്വ വ്യവസ്ഥിതിയാണിത്. ബ്രാഹ്മണ വംശീയതയും അതിന്റെ സഹസ്ര ഹസ്തങ്ങളായ ജാതീയതയും ഇന്ത്യയെ ബാധിച്ച അർബുദമാണ്.

നവോത്ഥാന മൂല്യങ്ങള്‍ ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്ത രീതിയില്‍ ഉഴുതുമറിച്ച ഭൂപ്രദേശമായിരുന്നു നമ്മുടെ കേരളം. നവോത്ഥാനത്തിന്റെ ഉള്ളടക്കം മനുഷ്യനെ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുക എന്നതായിരുന്നു. യുക്തിചിന്തയും ശാസ്ത്രബോധവുമെല്ലാം ജീവിതത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തിയിരുന്ന ഒരു ഇടം കൂടിയായിരുന്നു കേരളം.

എന്നാൽ നവോത്ഥാന ചിന്താധാരകളെ ചവിട്ടിമെതിച്ച് മനുഷ്യവിരുദ്ധമായ ദുരാചാരങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുന്ന അവസ്ഥയിലേക്കാണ് നമ്മുടെ നാട് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമർത്ഥമായ ഇടപെടലുകളിലൂടെ കേരളജനത അറപ്പോടെയും വെറുപ്പോടെയും തിരസ്കരിച്ച പല ദുരാചാരങ്ങളേയും ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവിൽ സമൂഹത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നിർഭാഗ്യവശാൽ ഇന്ന് കേരളത്തിൽ നടക്കുന്നത്. പരബ്രാഹ്മണന്‍ ആയ ഭഗവാന് തൊട്ടു താഴെയാണ് ബ്രാഹ്മണർക്ക് സ്ഥാനമെന്നും അതുകൊണ്ട് ബ്രാഹ്മണാധിപത്യമുള്ള വ്യവസ്ഥിതി വരണമെന്നുമുള്ള ചിന്ത ഊട്ടി ഉറപ്പിക്കാനായുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇപ്പോൾ നാട്ടിൽ അരങ്ങേറുന്നത്.

തൃശൂർ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയപ്പോൾ പ്രിയസുഹൃത്ത് അർവിന്ദ് പകർത്തിയ ഈ ദൃശ്യം നവോത്ഥാന കേരളത്തിലേക്ക് അനാചാരങ്ങൾ അതിവേഗം കടന്നു വരുന്നതിന്റെ നേർക്കാഴ്ച്ചയാണ്. സ്ത്രീക്കും പുരുഷനും ഉള്ളത് പോലെ പ്രത്യേകം ശുചിമുറികൾ ബ്രാഹ്മണർക്കും എന്ന ബോർഡ് വെക്കുന്നതിലൂടെ ബ്രാഹ്മണർ മറ്റു മനുഷ്യരിൽ നിന്നും വേറിട്ട് നിൽക്കുന്നവരും സമൂഹം ഭയഭക്തിപൂർവ്വം ബഹുമാനിക്കപ്പെടേണ്ടവനാണെന്നുമുള്ള സന്ദേശമാണ് നൽകുന്നത്. സാക്ഷര കേരളത്തിന് അപമാനകരമാണ് ഇത്തരം സൂചനാ ബോർഡുകൾ.”

പുരാതന ഇന്ത്യയിൽ ബ്രാഹ്മണ പുരുഷാധിപത്യ പൗരോഹിത്യം തങ്ങളുടെ അതിജീവനത്തിനായി നടപ്പാക്കിയ ജാതി വ്യവസ്ഥയാണ് ചാതുർവർണ്യം….

Posted by Kannan PK on Wednesday, March 4, 2020

സംസ്ഥാനത്തിനാകെ അപമാനമുണ്ടക്കിയ നടപടിക്കെതിരെ ഡിവൈഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്.ആവശ്യമായ നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കത്തു നല്‍കിയിട്ടുണ്ട്.