അച്ഛൻ കുഴി മൂടുന്നത് അനന്ദു കണ്ടിരുന്നു, ആ കുഴിക്കുള്ളിൽ പക്ഷേ അമ്മയാണെന്ന് അവൻ അറിഞ്ഞില്ല
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസില്‍ ഭര്‍ത്താവിനെ തെരഞ്ഞ് പൊലീസ്. പുല്ലമ്പാറ വാലിക്കുന്നു കോളനിയില്‍ സിനയെന്ന വീട്ടമ്മയെയാണ് ഭര്‍ത്താവ് അടിച്ചു കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചു മൂടിയത്. ഇവരുടെ ഭര്‍ത്താവ് കുട്ടന്‍ ഒളിവിലാണ്.
ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ കുട്ടന്‍ സിനിയെ മൃഗീയമായി മര്‍ദിച്ചു. ഇത് തടയാന്‍ ചെന്ന ഇവരുടെ മക്കളായ അനന്തുവിനെയും അരവിന്ദിനെയും ഇയാള്‍ മര്‍ദിച്ചു. അമ്മയെ മര്‍ദിക്കാനുപയോഗിച്ച മരക്കഷ്ണം കൊണ്ടുള്ള അടിയേറ്റ് കുട്ടികള്‍ ഇരുവരും വീട് വിട്ടിറങ്ങിയോടി അമ്മുമ്മയുടെ വീട്ടില്‍ അഭയം പ്രാപിച്ചു. പിറ്റേന്ന് സ്കൂളില്‍ പോകാനായി കുട്ടികള്‍ രാവിലെ വീട്ടിലേക്കു വന്നപ്പോള്‍ അച്ഛന് വീടിനു സമീപത്തെ സെപ്റ്റിക് ടാങ്ക് മണ്ണിട്ട് മൂടുകയായിരുന്നു. അമ്മ എവിടെ അച്ഛാ എന്ന് ചോദിച്ചപ്പോള്‍, അവള് അമ്മയുടെ വീട്ടില്‍ പോയി എന്ന് പറഞ്ഞു. വൈകുന്നേരം ആയപ്പോഴും അമ്മയെ കാണാത്തതിനാല്‍ ഇരുവരും പരിഭ്രാന്തരായി.
പിന്നീട് അച്ഛനെയും കാണാന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ അമ്മയെ കാണാനില്ലന്ന് മകന്‍ പറഞ്ഞതു കേട്ട് വീട്ടിലെത്തിയ സിനിയുടെ സഹോദരനാണ് മൃതദേഹം കണ്ടത്. വീടും പരിസരവും പരിശോധിച്ചപ്പോള്‍ സെപ്റ്റിടാങ്ക് മൂടിയ നിലയില്‍ കണ്ടെത്തിയത്. മണ്ണ് മാറ്റിയപ്പോള്‍ ദുര്‍ഗന്ധം ഉയരുകയായിരുന്നു.
തുടര്‍ന്ന് വിവരമറിയച്ചതനുസരിച്ച് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയ മൃതദേഹം പുറത്തെടുത്തത്. സംഭവശേഷം കുട്ടനെ പ്രദേശത്ത് കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
സമീപവാസിയായ ആളുടെ കാല്‍ അടിച്ചൊടിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച കുട്ടന്‍ ഈയിടയ്ക്കാണ് പുറത്തിറങ്ങിയത്. പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.