ഭാര്യയെ കൊലപ്പെടുത്തിയ ക്രൂരനെന്ന് ഏഴുവർഷം സമൂഹം വിളിച്ചു: ഒടുവിൽ മരിച്ച ഭാര്യയെ കാമുകനൊപ്പം കണ്ടെത്തി ഭർത്താവ്
ഭുവനേശ്വര്‍: ഭാര്യയെ കൊലപ്പെടുത്തിയവനെന്ന പേരുമായി ഏഴുവര്‍ഷം ജീവിച്ചു ഒടുവില്‍ ജനങ്ങള്‍ക്കു മുന്നില്‍ സത്യം തെളിയിച്ച് ഓഡിഷ സ്വദേശിയായ യുവാവ് ഒഡിഷയിലെ ചാലിയ ഗ്രാമത്തിലാണ് സംഭംവം നടന്നത്. വര്‍ഷങ്ങളായി തന്റെ പേരില്‍ ചാര്‍ത്തിയ കുറ്റത്തില്‍ നിന്ന് സ്വന്തമായി അന്വേഷണം നടത്തി നിരപരാധിത്വം തെളിയിച്ചിരിക്കുകയാണ് അഭയ സൂത്തര്‍ എന്ന യുവാവ്.
2013 ഫെബ്രുവരി മാസത്തിലായിരുന്നു അഭയ് സൂത്തറിന്റൈ വിവാഹം. സമഗോള ഗ്രാമത്തിലെ ഇത്തിശ്രീ മൊഹറാന എന്ന യുവതിയായിരുന്നു വധു.എന്നാല്‍ വിവാഹം നടന്ന് രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഇത്തിശ്രീയെ അഭയുടെ വീട്ടില്‍ നിന്ന് കാണാതായി.അതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഭാര്യയെ കാണാതായ ദിവസം മുതല്‍ അഭയ സൂത്തര്‍ സ്വന്തംനിലയില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അതെല്ലാം വിഫലമായതോടെ 2013 ഏപ്രില്‍ 20-ന് പാത്കുര പോലീസ് സ്റ്റേഷനില്‍ ഭാര്യയെ കാണാനില്ലെന്ന പരാതി നല്കി. പോലീസ് കേസെടുത്തെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നില്ല.
ഇതിനിടെ, യുവതിയുടെ മാതാപിതാക്കള്‍ അഭയക്കെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. മകളെ അഭയ കൊലപ്പെടുത്തിയതാണെന്നും സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിച്ചിരുന്നതായും ഇവര്‍ പരാതി നല്കി. മകളെ കൊലപ്പെടുത്തിയ അഭയ മൃതദേഹം എവിടെയോ ഉപേക്ഷിച്ചതാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ഇതോടെ കാര്യങ്ങളുടെ ഗതിമാറി. പോലീസ് അഭയ സൂത്തറിനെ അറസ്റ്റ് ചെയ്തു, കൊലക്കുറ്റം ചുമത്തി.
ഒരു മാസത്തോളം അഭയ ജയിലില്‍ കിടന്നു. എന്നാല്‍ ഇത്തി ശ്രീയുടെ മൃതദേഹം കണ്ടെടുക്കാന്‍ കഴിയാതെ വന്നതോടെ ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു.ജാമ്യത്തിലിറങ്ങിയ അന്നു മുതല്‍ അഭയ തന്റെ നിപരപാധിത്വം തെളിയിക്കാനുള്ള അന്വേഷണത്തിലായിരുന്നു.ഏഴു വര്‍ഷം നീണ്ടു നിന്ന അന്വേഷണത്തിനൊടുവില്‍ ഇത്തിശ്രീയെ ജീവനോടെ കണ്ടെത്തി.ഓഡിഷയിലെ പുരിയില്‍ പിപിലി എന്ന സ്ഥലത്തു നിന്നാണ് ഇവരെ കണ്ടെത്തിയത്.
രാജീവ് ലോച്ചന്‍ എന്നയാള്‍ക്കൊപ്പമാണ് അഭയ തന്റെ ഭാര്യയെ കണ്ടത്. ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഇരുവരെയും പിടികൂടുകയും ചെയ്തു. കഴിഞ്ഞദിവസം ഇരുവരെയും കോടതിയില്‍ ഹാജരാക്കിയതോടെ 2013 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍നിന്ന് അഭയ കുറ്റവിമുക്തനായി.
വിവാഹത്തിനു മുമ്പേ രാജീവുമായി ബന്ധമുണ്ടായിരുന്നുവെന്നും. ആ ബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍ അഭയുമായി കല്യാണ്നടത്തുകയായിരുന്നു. വിവാഹശേഷവും ഇത്തിശ്രീ രാജീവുമായി ബന്ധം തുടര്‍ന്നു. പിന്നീട് അയാളോടൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് ഇത്തിശ്രീ കോടതിയില്‍ മൊഴിനല്‍കി.ഏഴു വര്‍ഷം ഗുജറാത്തില്‍ താമസിച്ച ഇവര്‍ സമീപകാലത്താണ് ഒഡിഷയില്‍ തിരിച്ചെത്തിയത്.ഇവര്‍ക്ക് രണ്ടു മക്കളുമുണ്ട്.
തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് തന്റെ കടമയാണെന്നും ഇപ്പോള്‍ സംത്ൃപ്തനാണെന്നും അഭയ പ്രതികരിച്ചു. എന്നാല്‍ പൊലീസിന്റെ അനാസ്ഥക്കെതിരെയും ഒരാളെ കള്ളക്കേസില്‍ പ്രതിയാക്കി പീഡിപ്പിച്ചതിനെതിരെയും മനുഷ്യാവകാശ കമ്മിഷനം സമീപിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകനായ പ്രതാപ് ചന്ദ്ര മൊഹന്ദി അറിയിച്ചു.