പൗരത്വ നിയമ ഭേദഗതിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട പെൺകുട്ടിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി: ദുബായിയലെ ഹോട്ടൽ ഇന്ത്യക്കാരനെ പിരിച്ചുവിട്ടു
പൗരത്വ നിയമ ഭേദഗതിക്കെതിരേ സ്വാതി ഫേസ്ബുക്കിൽ കുറിപ്പെഴുതിയ പെൺകുട്ടിക്ക് നേരെ ഓൺലൈനിലൂടെ ബലാത്സംഗ ഭീഷണി മുഴക്കിയ ഇന്ത്യക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ദുബായിലെ ദേരയിലുള്ള ഗോൾഡ് സൂക്കിനടുത്തെ 24 ഗോൾഡ് ഹോട്ടലിലെ ഗ്രാൻഡ് ബാർബെക്യൂ ഇന്ത്യൻ റെസ്റ്റോറൻ്റിൽൽ ഷെഫായി ജോലി ചെയ്യുന്ന ത്രിലോക് സിംഗിനെയാണു പിരിച്ചുവിട്ടത്.
ഞായറാഴ്ച വൈകിടോടെയാണ് ഇയ്യാളെ പിരിച്ചുവിട്ടതായി റെസ്റ്റോറന്റിന്റെ സഹ ഉടമ എച്ച്. ഗനി അറിയിച്ചതായി ഗൾഫ് ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. ഈ സ്ഥാപനത്തിൽ ഹെഡ് ഷെഫായാണ് ത്രിലോക് ജോലി ചെയ്തിരുന്നത്. ഇയാളുടെ കരാർ റദ്ദാക്കിയെന്നും വിസ റദ്ദാക്കാൻ നിർദേശം നൽകിയെന്നും ഗനി പറഞ്ഞു.
ഉത്തരാഖണ്ഡിലെ ബൈൻജവാഡി സ്വദേശിയായ ത്രിലോക് ഏകദേശം രണ്ടു വർഷ കാലത്തോളമായി ഈ റെസ്റ്റോറന്റിൽ ജോലി ചെയ്തുവരികയായിരുന്നു. ഡൽഹിയിൽനിന്നുള്ള നിയമവിദ്യാർഥിനി സ്വാതി ഖന്നയെയാണ് ഇയാൾ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിമുഴക്കിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സ്വാതി ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയിരുന്നു. ഇത് കണ്ട ശേഷമാണ് സ്വാതിയെ ബലാത്സംഗം ചെയ്യുമെന്ന് ഇയ്യാൾ ഭീഷണിപ്പെടുത്തിയത്.
സ്വാതിയെ വേശ്യയെന്ന് വിളിക്കുകയും ഡൽഹി കലാപത്തിനിടെ പെൺകുട്ടി പീഡിപ്പിക്കപ്പെടുമെന്നും ഇയാൾ പറഞ്ഞിരുന്നു. ഈ സംഭവം വിവാദമായതോടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. മാധ്യമങ്ങളിൽ ഇയാളുടെ ഭീഷണി വാർത്തയായതോടെയാണ് ത്രിലോകിനെ പിരിച്ചു വിടാനുള്ള തീരുമാനം ഹോട്ടൽ അധികൃതർ കെെക്കൊണ്ടത്.