ട്രയിൻ യാത്രയ്ക്കിടെ പെൺകുട്ടിയുടെ മുന്നിൽ സ്വയംഭോഗം ചെയ്ത് യാത്രക്കാരൻ: സഹയാത്രികരോട് സഹായം ചോദിച്ചപ്പോൾ `ഷോ കാണിക്കാതെ പോകാൻ´ ഉപദേശം
ട്രയിൻ യാത്രയ്കിടെ അക്രമികൾ പെൺകുട്ടികൾക്കും യുവതികൾക്കും മുന്നിൽ ലെെംഗിക അതിക്രമം കാണിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. സൗമ്യയെന്ന പെൺകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടതും ഒരു ട്രയിൻ യാത്രയ്ക്കിടെയായിരുന്നു. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നിലമ്പൂർ- ഷൊർണ്ണൂർ പാസഞ്ചറിലും നടന്നത്.
ഞായറാഴ്ച പകൽ 11.30ന് നിലമ്പൂർ- ഷൊർണ്ണൂർ പാസഞ്ചർ ട്രയിനിലാണ് പെൺകുട്ടിക്കു നേരേ അതിക്രമം നടന്നത്. എതിരേ ഇരുന്ന അക്രമിയായ യുവാവ് പെൺകുട്ടിയെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. ശല്യം അസഹനീയമായപ്പോൾ പെൺകുട്ടി ഇയാളുടെ പ്രവർത്തി ഫോൺ വീഡിയോയിൽ പകർത്തുകയും ഫോട്ടോ എടുക്കുകയും ചെയ്തു.
എന്നാൽ യാതൊരു കൂസലുമില്ലാതെ പ്രവർത്തി തുടർന്ന യുവാവിനെ പെൺകുട്ടി ചോദ്യം ചെയ്യുകയും ഒച്ചവയ്ക്കുകയുമായിരുന്നു. പെൺകുട്ടിയുടെ ശബ്ദം കേട്ട് ഓടിവന്ന സഹയാത്രികർ പറഞ്ഞത് ഇതൊക്കെ ഇവിടെ പതിവാണെന്നായിരുന്നു. ഷോ കാണിക്കാതെ നിർത്തിപ്പോടീയെന്ന ഉപദേശങ്ങളും അവരിൽ നിന്നുമുണ്ടായെന്ന് പെൺകുട്ടി പറയുന്നു.
അവസാനം കുറച്ചു യുവാക്കൾ വന്നാണ് പെൺകുട്ടിയെ അക്രമിയുടെ അടുത്തുനിന്ന് രക്ഷിച്ചത്. അക്രമിയെ മേലാറ്റൂർ സ്റ്റേഷനിൽ ഇറക്കിവിടുകയും ചെയ്തു. വീഡിയോ എടുത്തെങ്കിലും ആകെ പേടിച്ചുപോയ പെൺകുട്ടിക്ക് അക്രമിയുടെ പേരും സ്ഥലവും ചോദിച്ചറിയാൻ പറ്റിയിരുന്നില്ല. റെയിൽവേ പൊലീസിൽ പരാതി കൊടുക്കാൻ പോയപ്പോൾ ആളെ കിട്ടാതെ കേസെടുക്കാൻ പറ്റില്ലെന്നാണെന്നും പെൺകുട്ടി പറയുന്നു.
സമൂഹത്തിലെ സ്ത്രീകൾക്കെതിരെ നടക്കുന്ന ഇത്തരം അക്രമങ്ങൾ തടയാനും മറ്റുമായി ഈ അക്രമിയെ കണ്ടുപിടിക്കണമെന്ന ആവശ്യവുമായാണ് എസ് എസ് സനൽകുമാർ ഫേസ്ബുക്കിൽ ഇക്കാര്യങ്ങൾ പോസ്റ്റു ചെ്യതിരിക്കുന്നത്.