മോഷ്ടിക്കാൻ കയറി ഉറങ്ങിപ്പോയി; ‘പണിയിൽ ആത്മാർത്ഥതയില്ലാത്ത’ കള്ളനെ കൈയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
ബാംഗ്ളൂർ: മോഷണശ്രമത്തിനിടെ ഉറങ്ങിപ്പോയ യുവാവിനെ കൈയ്യോടെ പിടികൂടി വീട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. ദക്ഷിണ കർണാടകയിലെ പുത്തൂരിലെ ഉപ്പിനങ്ങാടിയിലാണ് സംഭവം. ബീഹാർ സ്വദേശിയായ അനിൽ സഹാനിയാണ് ‘ജോലിയിൽ ഉത്തരവാദിത്തമില്ലായ്മ’ കാണിച്ച് പോലീസ് പിടിയിലായത്.
വിലപിടിപ്പുള്ള വസ്തുക്കൾ എടുത്തു കടന്നുകളയാമെന്നു കരുതിയാണ് അനിൽ സഹാനി ഉപ്പിനങ്ങാടി സ്വദേശിയായ സുദർശൻ എന്നയാളുടെ വീട്ടിൽ മോഷ്ടിക്കാന്‍ കയറിയത്. വീട്ടുടമസ്ഥന്‍ ഇല്ലാത്ത തക്കം നോക്കിയായിരുന്നു പ്രതി മോഷ്ടിക്കാനെത്തിയത്. എന്നാല്‍, എല്ലാ പ്ലാനിങ്ങും നടത്തിയ അനിൽ സഹാനി മദ്യപിച്ചതാണ് വിനയായത്. മോഷ്ടാവ് മദ്യലഹരിയിൽ ഉറങ്ങിപ്പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്നദിവസം രാത്രി മേൽക്കൂര പൊളിച്ചാണ് അനിൽ വീട്ടിനുള്ളിൽ കയറിയത്.
പിറ്റേ ദിവസം വീട്ടിലെത്തിയപ്പോൾ തന്റെ വീട്ടിലെ സോഫയിൽ അജ്ഞാതൻ കിടന്നുറങ്ങുന്നതു കണ്ട സുദർശൻ ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയും വീട്ടില്‍ വിശദമായ പരിശോധന നടത്തുകയും ചെയ്ദതു. മോഷ്ടാവ് കൊണ്ടുവന്നതെന്നു കരുതുന്ന വ്യാജ താക്കോലുകൾ വീട്ടിലെ ടിവി സ്റ്റാൻഡിനുമുകളിൽനിന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ ഉപ്പിനങ്ങാടി പോലീസ് കെസെടുത്തു.