ആ വഴി ദേവനന്ദ വീണ്ടും പോയോ? : ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്

single-img
29 February 2020

ഇത്തിക്കരയാറിൻ്റെ ഭാഗമായ പള്ളിമണ്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ട ദേവനന്ദ ബുധനാഴ്ച അമ്മൂമ്മയ്‌ക്കൊപ്പം താല്‍ക്കാലിക പാലം കയറി അക്കരെയുള്ള കൊട്ടറ മിന്നൂര്‍ക്കുളം മാടന്‍നട അമ്പലത്തില്‍ പോയിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഈ ഓര്‍മയില്‍ കുട്ടി തനിയേ ആ വഴി ഒരിക്കല്‍ കൂടി പോയിട്ടുണ്ടാകുമോ എന്ന സംശയത്തിലാണ് പൊലീസ്. പാലത്തില്‍ നിന്നും വഴുതി ആറ്റില്‍ വീണതാകാമെന്നാണ് പൊലീസ്  വിലയിരുത്തല്‍. 

ദേവനന്ദയുടെ വീട്ടില്‍ നിന്നും ഈ പാലം വരെ 250 മീറ്റര്‍ ദൂരം മാത്രമേയുള്ളൂ. വീടിനോട് ചേര്‍ന്നുള്ള മൂന്നുവീടുകള്‍ പിന്നിട്ടാല്‍ ഈ വഴി വിജനമാണ്. പുഴയ്ക്ക് അക്കരെയും ഇക്കരെയും റബര്‍തോട്ടങ്ങള്‍ മാത്രമാണുള്ളത്.  നാലു വളവുകള്‍ തിരിഞ്ഞാണ് പുഴ ഇവിടെ ഒഴുകുന്നത്. താല്‍ക്കാലിക പാലത്തിന് കീഴിലൂടെ നല്ല ശക്തിയിലാണ് വെള്ളത്തിന്റെ ഒഴുക്കുള്ളത്. 

കൊട്ടറ മിന്നൂര്‍ക്കുളം മാടന്‍നട ക്ഷേത്രത്തില്‍ സപ്താഹത്തിൻ്റെ ഭാഗമായി ഉത്സവം നടന്നു വരികയാണ്. എല്ലാവര്‍ഷവും ക്ഷേത്രത്തില്‍ സപ്താഹം വരുമ്പോള്‍ പുഴയില്‍ താല്‍ക്കാലിക പാലം നിര്‍മ്മിക്കാറുണ്ട്. ഇളവൂര്‍ ഭാഗത്തുള്ളവര്‍ ഇതുവഴിയാണ് ക്ഷേത്രത്തിലെത്താൻ ഉപയോഗിക്കുന്നത്. സപ്താഹം തീര്‍ന്നാലും പൊളിച്ചു മാറ്റാത്ത പാലം അടുത്ത മഴക്കാലത്ത് വെള്ളംപൊങ്ങി താനേ തകരുകയാണ് പതിവ്. 

കുട്ടിയുടെ മരണത്തിൽ ദേവനന്ദയുടെ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടിയുടെ വീടിന് സമീപത്തുള്ള കൂടുതല്‍ പേരുടെ മൊഴി എടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിൽ നടക്കുന്ന മൊഴിയെടുക്കലിനും  ശാസ്ത്രീയമായ തെളിവെടുപ്പിനും ശേഷം എന്തെങ്കിലും തുമ്പ് കിട്ടമെന്നുള്ള പ്രതീക്ഷയിലാണ് പൊലീസ്. 

പെണ്‍കുട്ടിയുടെ അച്ഛന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹതകളുടെ സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം.