കണ്ണുനനയിച്ച് ആ പ്രകടനം: വിടപറയുന്നതിൻ്റെ തലേദിവസം ദേവനന്ദയും കൂട്ടുകാരും അവതരിപ്പിച്ച നൃത്തം
ദേവനന്ദ മനസ്സിലൊരു വിങ്ങലാണ്. വ്യാഴാഴ്ച രാവിലെ പത്തോടെ കാണാതായ കുഞ്ഞുമകളുടെ മൃതദേഹം പിറ്റേന്നു രാവിലെ പുഴയിൽ നിന്നും ലഭിക്കുമ്പോൾ കേരളം അത് വിശ്വസിക്കുവാൻ തയ്യാറായില്ല. ദിവസം ഒന്നു പിന്നിട്ടിട്ടും നടുക്കം മലയാളികളെ വിട്ടു പോയിട്ടില്ല. കാണാതായപ്പോൾ മുതൽ ആ കുരുന്നിനെ മലയാളികൾ അത്രയും സ്നേഹിച്ചുപോയിരുന്നു.
കാണാതായതിനു പിന്നാലെ കേരളം ചർച്ച ചെയ്തത് ദേവനന്ദയെക്കുറിച്ചായിരുന്നു. നാടെങ്ങും ആ കുരുന്നിന്റെ ചിത്രം പറന്നു. നാടോടിസംഘങ്ങൾ തട്ടിയെടുത്തതാണെങ്കിൽ അവർ രൂപമാറ്റം വരുത്തിയേക്കാവുന്ന വിധത്തിലുള്ള ചിത്രങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. കേരളമാകെ പ്രാർഥനയോടെ ശുഭവാർത്തയ്ക്കായി കാത്തിരിക്കുമ്പോഴാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയതും.
ദേവനന്ദയുടെ വിയോഗത്തിൽ മുഖ്യമന്ത്രിയും ചലച്ചിത്രതാരങ്ങളും മുതൽ സാധാരണക്കാർ വരെ വേദനകൾ പങ്കിട്ടു. ഫേസ്ബുക്ക് പോസ്റ്റിലും പിന്നീട് പത്രക്കുറിപ്പിലും മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. നന്ദയുടെ ചിത്രം പോസ്റ്റ് ചെയ്ത് മമ്മൂട്ടിയും ആദരാഞ്ജലി അറിയിച്ചു. കാണാതായപ്പോൾത്തന്നെ ദേവനന്ദയുടെ ചിത്രം മോഹൻലാൽ പങ്കുവച്ചിരുന്നു. മകളെ നഷ്ടമായ വേദന ഇന്നും ഉള്ളിൽ കൊണ്ടുനടക്കുന്ന സുരേഷ് ഗോപിയും ഫേസ്ബുക്കിൽ ചിത്രം പങ്കിട്ടു. കുഞ്ചാക്കോ ബോബനും ആദരാഞ്ജലികളുമായി ഫേസ്ബുക്കിൽ എത്തിയിരുന്നു.
പുഴയിൽ വീഴുന്നതിൻ്റെ തലേദിവസം ദേവനന്ദ കൃഷ്ണ ഭഗവാനെ സ്തുതിച്ചു കൊണ്ടു നൃത്തംവെയ്ക്കുന്ന വീഡിയോയും ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്, ഏവരുടേയും കണ്ണുകൾ നിറച്ചുകൊണ്ട്.