ആരാ പറഞ്ഞത് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന്: ഓരോ മണിക്കൂറിലും മുകേഷ് അംബാനി സ്വന്തമാക്കിയത് ഏഴ് കോടി രൂപ

single-img
27 February 2020

ഹുറൂന്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റിന്റെ ഒമ്പതാം കോണ്‍ഫറന്‍സില്‍ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019ല്‍ ഓരോ മണിക്കൂറിലും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 7 കോടി രൂപയുടെ ആസ്തി വര്‍ദ്ധിപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ. ഹുറൂന്‍ പുറത്തുവിട്ട കണക്ക് പ്രകാരം അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ ഉളളത് ഇന്ത്യയിലാണെന്നാണ് വെളിപ്പെടുത്തൽ. 

നാല്‍പത്തിയെട്ടായിരം കോടിയോളമാണ് മുകേഷ് അംബാനിയുടെ ആകെ ആസ്തി. മുകേഷ് അംബാനിയ്ക്ക് തൊട്ടു പിന്നില്‍ എസ്.പി ഹിന്ദുജ കുടുംബവും അദാനി ഗ്രൂപ്പുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

അമേരിക്കയില്‍ 799, ചൈനയില്‍ 626 ഇന്ത്യയില്‍ 138 എന്നിങ്ങനെയാണ് കോടിപതികളുടെ എണ്ണം പറഞ്ഞിരിക്കുന്നത്. ഇതിൽ മുംബൈയില്‍ നിന്നുള്ളവരാണ് ഇന്ത്യയില്‍ നിന്നുള്ള കോടിപതികളില്‍ കൂടുതല്‍ പേരും. അമ്പത് പേരാണ് മുംബൈയില്‍ മാത്രമുള്ള ശതകോടീശ്വരന്മാര്‍, 

ദല്‍ഹിയില്‍ മുപ്പതും, ബംഗളുരുവില്‍ 17 ഉം, അഹമ്മദാബാദില്‍ 12 ഉം പേര്‍ താമസിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

മുമ്പ് രാജ്യത്തെ സമ്പത്ത് മുഴുവന്‍ കുമിഞ്ഞു കൂടിയിരിക്കുന്നത് ഒരു ശതമാനത്തിന്റെ കൈവശമെന്ന് ഓക്സ്ഫാം പഠനം വ്യക്തമാക്കിയിരുന്നു. 70ശതമാനം ദരിദ്രരുടെ കൈയിലുള്ള അത്രയും പണം ഒരു ശതമാനം സമ്പന്നരുടെ കെവശമുണ്ടെന്നാണ് പഠനം പറയുന്നത്. വേള്‍ഡ് എക്കണോമിക്ക് ഫോറത്തിന്റെ ഭാഗമായി ഓക്സ്ഫാം പുറത്തുവിട്ട കണക്കുകളിലായിരുന്നു് ഇക്കാര്യം വ്യക്തമാക്കിയത്. 

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന ലിംഗ അസമത്വത്തിലേക്കും വിരല്‍ ചുണ്ടുന്നതായിരുന്നു ഓക്സ്ഫാം പുറത്തു വിട്ട കണക്കുകൾ.