വത്സന്‍ തില്ലങ്കേരി സംസ്ഥാന ബിജെപിയുടെ നേതൃനിരയിലേക്ക്?
കേരളത്തിൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം തെരഞ്ഞെടുത്തതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച എംടി രമേശിനോടും ശോഭാ സുരേന്ദ്രനോടും കുമ്മനം രാജശേഖരനോടും എ എന്‍ രാധാകൃഷ്‌നോടും അനുരഞ്ജനപ്പെടേണ്ടതില്ലെന്ന തീരുമാനത്തില്‍ കേന്ദ്ര നേതൃത്വം. ഇവർക്ക് പകരമായി ആര്‍എസ്എസില്‍ നിന്നുള്ള നേതാക്കളെയും വിവിധ ജില്ലകളില്‍ നിന്നുള്ള നേതാക്കളെയും സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരാനുമാണ് തീരുമാനം. കേരളത്തിലെ ബിജെപിയിൽ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി സംഘടനാ തലത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല.
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം കെ സുരേന്ദ്രനെ തെരഞ്ഞെടുത്തെങ്കിലും മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും തീരുമാനത്തോട് താല്‍പര്യമില്ല എന്ന വിവരവും പുറത്തുവന്നിരുന്നു. സുരേന്ദ്രന് കീഴില്‍ സംഘടനയിൽ പ്രവര്‍ത്തിക്കാന്‍ തങ്ങൾക്ക് താല്‍പ്പര്യമില്ലെന്ന് പല നേതാക്കളും തുറന്നു പറഞ്ഞിരുന്നു. നിലവിൽ ആര്‍എസ്എസില്‍ നിന്ന് വത്സന്‍ തില്ലങ്കേരിയെയും സി സദാനന്ദന്‍ മാസ്റ്ററെയുമാണ് ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാക്കുക.
അതേപോലെ തന്നെ ബിജെപിയില്‍ നിന്ന് എം എസ് കുമാറിനെയും സി കൃഷ്ണകുമാറിനെയും ജനറല്‍ സെക്രട്ടറിമാരാക്കും. ആർഎസ്എസ് സംഘടനയുടെ പ്രാന്തിയ വിദ്യാര്‍ത്ഥി പ്രമുഖ് ആണ് നിലവില്‍ വത്സന്‍ തില്ലങ്കേരി.