ഡൽഹിയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് സംഘര്‍ഷം വ്യാപിക്കുന്നു; സൈന്യത്തെ വിളിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍

single-img
25 February 2020

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് സംഘര്‍ഷം വ്യാപിക്കുന്നു. ഇതിൽ വടക്കു കിഴക്കന്‍ ഡൽഹിയിലെ ജഫ്രാബാദിൽ സംഘര്‍ഷത്തിനിടെ അക്രമകാരികള്‍ പള്ളി കത്തിച്ചു.ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെയും അക്രമകാരികള്‍ മര്‍ദ്ദിച്ചു. ദേശീയ മാധ്യമമായ എൻഡി ടിവിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായ നിധി റസ്ദാനാണ് തന്റെ സഹപ്രവര്‍ത്തകര്‍ അക്രമത്തിനിരയായ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കാനാരംഭിച്ച ജനക്കൂട്ടം പിന്നീട് ഇരുവരും ഹിന്ദുക്കളാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് വിട്ടയച്ചതെന്നും ട്വീറ്റില്‍ പറയുന്നു. നിലവിൽ സംഘർഷം യമുന വിഹാര്‍, വിജയ് പാര്‍ക്ക് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ കരവല്‍ നഗര്‍, മോജ്പൂര്‍ എന്നിവിടങ്ങളിലും പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനമാകെ സംഘര്‍ഷം വ്യാപകമാകുന്ന സാഹചര്യത്തില്‍ സൈന്യത്തെ വിളിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

അതേസമയം സൈന്യത്തെ വിളിക്കേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ഇതുവരെ ഡൽഹിയിലെ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം എട്ടും പരുക്കേറ്റവരുടെ എണ്ണം 160ഉം ആയി ഉയർന്നു.