‘ബിജെപി ചിഹ്നം വരക്കുക’; യുവതലമുറയുടെ മനസില്‍ വിഷം കുത്തി വയ്ക്കാനുള്ള ശ്രമം പ്ലസ്ടു പരീക്ഷ ചോദ്യങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം
ഗുവാഹത്തി: ബിജെപിയുടെ ചിഹ്നം വരക്കകുക. രാജ്യത്തിന്‍റെ നിര്‍മ്മിതിക്ക് വേണ്ടി ജവഹര്‍ലാല്‍ നെഹ്റു സ്വീകരിച്ച തെറ്റായ സമീപനങ്ങള്‍ വിവരിക്കുക എന്നിങ്ങനെയുള്ള മണിപ്പൂരിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്ലസ് ടു പരീക്ഷയിലേ ചോദ്യപേപ്പറിനെതിരെ വിവാദം കനക്കുന്നു. സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ തെറ്റായ ചരിത്ര സന്ദേശവും രാഷ്ട്രീയ ധാരണകളും നൽകുന്ന ചോദ്യപേപ്പറിനെതിരെ പ്രതിഷേധം ശക്തമാണ്.
ഹയര്‍ സെക്കന്‍ഡറി എജുക്കേഷന്‍ കൗണ്‍സിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ഭരണകക്ഷിയായ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കുക. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ രാഷ്ട്രനിർമ്മാണത്തോടുള്ള സമീപനത്തിന്റെ നിഷേധാത്മക സ്വഭാവവിശേഷങ്ങൾ വിശകലനം ചെയ്യുക എന്നിങ്ങനെയുള്ള നാലുമാര്‍ക്ക് വീതമുള്ള ചോദ്യങ്ങളാണ് വിവാദമായിരിക്കുന്നത്.
രാജ്യനിര്‍മ്മാണത്തിന് വേണ്ടി നെഹ്റു സ്വീകരിച്ചതിലെ നാലു തെറ്റായ സമീപനങ്ങളെ കുറിച്ച് വിവരിക്കാനാണ് ചോദ്യം ആവശ്യപ്പെടുന്നത്. എന്നാല്‍ പരീക്ഷയില്‍ ഇത്തരത്തില്‍ ചോദ്യം വന്നതുമായി ബിജെപിക്ക് ബന്ധമില്ലെന്ന് സംസ്ഥാന ബിജെപി നേതൃത്വം പറയുന്നു. മനപൂര്‍വ്വം ജവഹര്‍ലാല്‍ നെഹ്റുവിനെ മോശമായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ചോദ്യമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
അധുനിക ഇന്ത്യയുടെ ശില്‍പിക്കെതിരെയുള്ള അക്രമമാണ് ഇതെന്നും കോണ്‍ഗ്രസ് വക്താവ് നിഗോംബം ഭൂപേന്ദ മെയ്തേയ് പറഞ്ഞു. ബിജെപിയുടെ മനസിലുള്ളതാണ് ചോദ്യപേപ്പറില്‍ കണ്ടതെന്നുമാണ് ആരോപണം. യുവതലമുറയുടെ മനസില്‍ വിഷം കുത്തി വയ്ക്കാനുള്ള ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ നെഹ്റുവിന്‍റെ ആശയങ്ങള്‍ ഇത്തരം പ്രയത്നങ്ങളിലൂടെ കൂടുതല്‍ ശക്തമാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
എന്നാൽ പൊളിറ്റിക്കൽ സയൻസ് സിലബസിന്റെ ഭാഗമായ “പാർട്ടി സിസ്റ്റം ഇൻ ഇന്ത്യ” എന്ന അധ്യായത്തിൽ നിന്ന് പരീക്ഷാ കൺട്രോളറാണ് ചോദ്യങ്ങൾ ഉന്നയിച്ചതെന്ന് കൗൺസിൽ ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ (സ്കൂളുകൾ) ചെയർമാൻ എൽ മഹേന്ദ്ര സിംഗ് പറഞ്ഞു. നെഹ്‌റുവിനെക്കുറിച്ചുള്ള ചോദ്യത്തിൽ തെറ്റൊന്നുമില്ലെനനായിരുന്നു സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറി എൻ നിംബസ് സിംഗിന്റെ പ്രതികരണം.സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി രാഷ്ട്രനിർമ്മാണത്തിൽ ഒരു പങ്കുവഹിച്ചതിനാൽ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വ്യവസ്ഥയിൽ പോസിറ്റീവുകളും നിർദേശങ്ങളും ഉണ്ടായിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.