ഓട്ടോറീക്ഷ വാങ്ങാൻ പണം നൽകിയില്ല; ചെറുതോണിയിൽ അച്ഛനെ മകൻ അടിച്ചുകൊന്നു

single-img
24 February 2020

ഓട്ടോ റിക്ഷ വാങ്ങാന്‍ പണം നല്‍കാത്തതിന് പിതാവിനെ മകന്‍ അടിച്ചുകൊലപ്പെടുത്തി. ചെറുതോണി ഉപ്പുതോട് പുളിക്കക്കുന്നേല്‍ കൊച്ചേട്ടന്‍ എന്നു വിളിക്കുന്ന ജോസഫാണ് (64) മരിച്ചത്. മകന്‍ രാഹുലിനെ (32) അറസ്റ്റ് ചെയ്തു. 

ഇക്കഴിഞ്ഞ ഫെബ്രുവരി 9നാണ് സംഭവം. റബര്‍ വിറ്റുകിട്ടിയ പണം ആവശ്യപ്പെട്ട് ഇയാള്‍ പിതാവുമായി വഴക്കുകൂടുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിന് പിതാവിനെ കിടപ്പുമുറിയില്‍ നിന്നു ഹാളിലൂടെ വലിച്ചിഴച്ച് അടുക്കളയിലെത്തിച്ച് മകൻ ക്രൂരമായി മര്‍ദിച്ചു.

മർദ്ദനത്തിൽ സാരമായി പരുക്കേറ്റ ജോസഫിനെ മുരിക്കാശ്ശേരി സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ശനിയാഴ്ച രാത്രി 8 ന് ജോസഫ് മരണപ്പെടുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഇന്ന് 10ന് ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയില്‍ സംസ്‌കരിക്കും.

അവിവാഹിതനാണ് രാഹുല്‍. ആഴ്ചകള്‍ക്ക് മുന്‍പ് ഇയാള്‍ പുരയിടത്തിലെ റബര്‍ത്തോട്ടത്തിന് തീയിട്ടു നശിപ്പിച്ചിരുന്നു. മകനെ ഭയന്ന് മാതാവ് സാലിക്കുട്ടി പൂഞ്ഞാറില്‍ ബന്ധുവീട്ടിലാണ് താമസം.