വയലിൽ നിന്നും ട്രാക്കിലെത്തിയപ്പോൾ കളിമാറി: ട്രാക്കിലെ മത്സരത്തിൽ ‘ഇന്ത്യന്‍ ബോള്‍ട്ടി´ൻ്റെ പ്രകടനം ശരാശരി
കമ്പള ട്രാക്കിലെ ‘ഇന്ത്യന്‍ ബോള്‍ട്ടിനു’ ആദ്യ പിഴവ്. പൈവളികെയില്‍ നടന്ന മത്സരത്തിലാണ് ഇന്ത്യന്‍ ബോള്‍ട്ടെന്ന വിശേഷണം ഏറ്റുവാങ്ങിയ ശ്രീനിവാസ ഗൗഡയ്ക്ക് റെക്കോര്‍ഡ് നേട്ടം ആവര്‍ത്തിക്കാനാകാതെ പോയത്. കാളപൂട്ട് മത്സരത്തിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ട്രാക്കിലെ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനോടായിരുന്നു ശ്രീനിവാസ ഗൗഡയെ ഉപമിച്ചത്.
പൈവളികെയിലെ ട്രാക്കിലെ രണ്ട് മത്സരങ്ങളില്‍ ഒന്നാമതെത്തിയെങ്കിലും റെക്കോര്‍ഡ് നേട്ടം ആവര്‍ത്തിക്കാനായില്ല. മറ്റ് രണ്ട് മത്സരങ്ങളില്‍ രണ്ടാം സ്ഥാനം കൊണ്ടും ശ്രീനിവാസ ഗൗഡയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തില്‍ 131 മീറ്റര്‍ നീളമുള്ള ട്രാക്ക് 12:47, 13:11, 12:94, 12:51 എന്നിങ്ങനെ സമയമെടുത്താണ് ഗൗഡ ഫിനിഷ് ചെയ്തത്.
കാളപൂട്ട് മത്സരത്തിൽ പോത്തുകളുടെ പ്രായം കണക്കാക്കി ഹഗ്ഗ ഇരിയ, ഹഗ്ഗ കിരയ്യ, നഗിലു ഇരിയ്യ, നെഗിലു കിരിയ, അഡ്ഡഹല കെ എന്നി വിഭാഗങ്ങളിലാണ് മത്സരം നടന്നത്. 130 മുതല്‍ 145 മീറ്റര്‍ വരെ ദൂരമുള്ള ട്രാക്കിലാണ് കമ്പള മത്സരം നടക്കുന്നത്. ഇതില്‍ 100 മീറ്റര്‍ മറികടക്കാനെടുക്കുന്ന സമയം കണക്കാക്കിയാണ് ഗൗഡയെ ഉസൈന്‍ ബോള്‍ട്ടുമായി താരതമ്യപ്പെടുത്തിയത്. തുടര്‍ന്ന് ട്രയല്‍സിനായി സായിയും ശ്രീനിവാസ ഗൗഡയെ ക്ഷണിച്ചിരുന്നു.