യാദൃശ്ചികമല്ല, അദ്വാനിയെ വധിക്കാൻ ശ്രമിച്ചവർ കുളത്തുപ്പുഴയിൽ താമസിച്ചിട്ടുണ്ട്: പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ പുതിയ വിശദീകരണവുമായി കെ സുരേന്ദ്രൻ
കുളത്തൂപ്പുഴ വനമേഖലയില് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. കേരളം മതഭീകരവാദികളുടെ താവളമായി മാറുന്നുവെന്ന് സുരേന്ദ്രൻ ആരോപിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ കേരള പൊലീസ് ഗൗരവമായി അന്വേഷിക്കാത്തതുകൊണ്ടാണ് എൻഐഎക്ക് വരേണ്ടി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി ജില്ലാ കമ്മിറ്റി കൊല്ലം ജവഹർ ബാലഭവനിൽ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയത് യാദൃച്ഛികമല്ല. കോയമ്പത്തൂരിൽ അദ്വാനിയെ ബോംബ് സ്ഫോടനത്തിൽ വധിക്കാൻ ശ്രമിച്ചവർ കുളത്തുപ്പുഴയിൽ താമസിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന പൊലീസിൻ്റെ 25 തോക്കും 12,000 ഉണ്ടകളും നഷ്ടപ്പെട്ടത് ഇതുമായി കുട്ടിച്ചേർക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
നഷ്ടപ്പെട്ട ഉണ്ടകൾ കൊല്ലന്റെ ആലയിൽ നിർമ്മിച്ച് കണക്ക് ഉണ്ടാക്കാൻ ശ്രമിക്കുന്നു.കൊല്ലം ജില്ലയിലെ ചില സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനം നടത്തുന്നവർക്ക് ഒരു സമൻസ് പോലും കൊടുക്കാൻ പൊലീസ് ഭയപ്പെടുന്നു. പകൽ ചെഗുവേരയും രാത്രിയിൽ എസ്.ഡി.പി.ഐയുമായി മാറുന്ന രാഷ്ട്രീയ സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നു. ‘എല്ലാം ശരിയാക്കി’ നാലു വർഷം കഴിഞ്ഞു.കേന്ദ്രം കൊടുക്കുന്ന പണം ഉള്ളതുകൊണ്ട് ട്രഷറികൾ പൂട്ടുന്നില്ല- സുരേന്ദ്രൻ സംസ്ഥാനസർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തി.
കേരളത്തിൽ രണ്ടു മുന്നണികൾക്കും ബദലായി ബി.ജെ പി വരണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം ഉയരുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.