മദ്യപിച്ച് താലികെട്ടാനെത്തി: വധു വിവാഹത്തിൽ നിന്നും പിൻമാറി
വിവാഹച്ചടങ്ങില്‍ വരന്‍ മദ്യപിച്ചെത്തിയെന്നാരോപിച്ച് വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ വെള്ളിയാഴ്ചയാണ് സംഭവം. വരനും ബന്ധുക്കളും മദ്യപിച്ചാണ് വിവാഹചടങ്ങില്‍ എത്തിയതെന്നും അതുകൊണ്ടാണ് മകൾ വിവാഹത്തിൽ നിന്നും പിൻമാറുന്നതെന്നും വധുവിൻ്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹത്തിന് മുമ്പുതന്നെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ത്രീധനം വരന്റെ കുടുംബത്തിന് കൈമാറിയിരുന്നു. പക്ഷേ നാട്ടുകാരുടെ മുന്നില്‍ വെച്ച് ഒരു ലക്ഷം രൂപയും കാറും വരന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതായും അമ്മ കൂട്ടിച്ചേര്‍ത്തു. അമിതമായി മദ്യപിച്ചതിനാല്‍ നേരെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു വരന്‍. അയാള്‍ ഇടയ്ക്കിടെ നിലത്ത് വീഴുകയും ചെയ്യുന്നുണ്ടായിരുന്നു.
പെണ്‍കുട്ടി വിവാഹത്തിന് വിസമ്മതിച്ചതിന് പിന്നാലെ വരനെയും ബന്ധുക്കളെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബന്ധിയാക്കിയിരുന്നു. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പോലീസ് വന്നാണ് ഇവരെ മോചിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് വരനെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.