വഴക്കു പറഞ്ഞാൽ പീഡനമാകില്ല: ജോലിയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകയെ ശകാരിക്കുന്നത് ലൈംഗിക പീഡനമല്ലെന്ന് ഹൈക്കോടതി
ജോലിയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകയെ ശകാരിക്കുന്നത് ലൈംഗിക പീഡനമല്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്. ഓഫീസുകളിൽ പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും ചെറിയ പ്രശ്നങ്ങൾ ഊതിവീർപ്പിച്ച് നിയമം ദുരുപയോഗം ചെയ്യരുതെന്ന് കോടതി നിർദേശം പുറപ്പെടുവിച്ചു.
സഹപ്രവർത്തകയുടെ ലൈംഗിക പരാതിക്കെതിരെ ഇൻ്റലക്ച്വൽ പ്രൊപ്പർട്ടി ഒഫ് ഇന്ത്യ ഡെപ്യൂട്ടി രജിസ്റ്റാർ വി. നടരാജൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ലൈംഗിക പീഡനം തടയുന്ന നിയമം ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ജില്ലാ ലോക്കൽ കംപ്ലെയിന്റ് കമ്മിറ്റിയും ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് നടരാജൻ ഹൈക്കോടതിയെ സമീപിച്ചത്.
യുവതി വ്യക്തിവൈരാഗ്യം തീർക്കാൻ നിയമത്തെ മറയാക്കിയതായി ബോധ്യപ്പെട്ടെന്ന് കോടതി വ്യക്തമാക്കി.ചെയ്യേണ്ട ജോലികളിൽ നിന്ന് വനിതാ ജീവനക്കാർക്ക് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും, ഓഫീസുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണങ്ങൾ കൊണ്ട് വിവേചനം നേരിട്ടാൽ അതിനുള്ള പരിഹാരം ലൈംഗിക പീഡന പരാതി നൽകുകയല്ലെന്നും കോടതി വിധി ന്യായത്തിൽ പറയുന്നു.