അധോലോക കുറ്റവാളി രവി പുജാര സെനഗലിൽ അറസ്റ്റിൽ; റോയും കർണ്ണാടക പൊലീസും സെനഗലിൽ
മുംബൈ അധോലോക കുറ്റവാളി രവി പൂജാരി ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ അറസ്റ്റില്‍. ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് ഉള്‍പ്പെടെ 200 ഓളം കേസുകളില്‍ പ്രതിയായ പൂജാരയുടെ അറസ്റ്റിനെ തുടർന്ന് റോയുടെയും കര്‍ണാടക പൊലീസിന്റെയും ഉദ്യോഗസ്ഥര്‍ സെനഗലില്‍ എത്തി. രവിപൂജാരിയെ ഉടന്‍ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുളള നടപടികള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍.
രവിപൂജാരിയുടെ ജാമ്യാപേക്ഷ സെനഗല്‍ സുപ്രീംകോടതി തളളിയിരുന്നു.ഇന്ന് ഉച്ചയോടെയോ നാളെ ഉച്ചയ്ക്ക് മുന്‍പോ രവി പൂജാരിയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുളള ശ്രമത്തിലാണ് ആഭ്യന്തരവകുപ്പും കര്‍ണാടക പൊലീസും. ഇവര്‍ സംയുക്തമായാണ് രവി പൂജാരിയെ തിരിച്ചെത്തിക്കുന്നതിനുളള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. തിരിച്ചെത്തിച്ച ശേഷം മംഗളൂരുവിലേക്ക് രവി പൂജാരിയെ കൊണ്ടുപോകാനാണ് സാധ്യത.
2019 ജനുവരിയില്‍ സെനഗലില്‍ വച്ച് രവി പൂജാരിയെ അറസ്റ്റ് ചെയ്തിരുന്നു. ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ രവി പൂജാരി ഒളിവില്‍ പോയി. രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ ഉണ്ടെന്ന ഇന്ത്യയിലെ വിവിധ അന്വേഷണ ഏജന്‍സികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രവി പൂജാരി വീണ്ടും പിടിയിലായത്.