ഇതര സംസ്ഥാന തൊഴിലാളിയെ ആധാർ ചോദിച്ചു മർദ്ദിച്ച കടല സുരേഷ് പിടിയിൽ

single-img
23 February 2020

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആധാര്‍ കാര്‍ഡ് ചോദിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ കടല സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കോല സ്വദേശിയാണ് അറസ്റ്റിലായ സുരേഷ്.സമാനമായ രീതിയില്‍ ഇയാള്‍ മറ്റു പലരേയും ആക്രമിച്ചതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.സുരേഷിനെതിരെ വധശ്രമത്തിനുള്ള വകുപ്പു ചുമത്തിയാണ് കേസെടുത്തത്.മര്‍ദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു.

നാട്ടുകാര്‍ നോക്കതി നില്‍ക്കെയാണ് സുരേഷ് ഇതര സംസ്ഥാന തൊഴിലാളിയായ ഗൗതം മണ്ഡലിനെ മര്‍ദ്ദിച്ചത്.ശനിയാഴ്ചയായിരുന്നു സംഭവം. ജോലികഴിഞ്ഞ് മുക്കോലയിലെ റീചാര്‍ജ് കടയിലെത്തിയതായിരുന്നു ഗൗതം.അശ്രദ്ധമായി ഓട്ടോ പിറകിലേക്കെടുത്ത സുരേഷ് ഗൗതമിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ഗൗതമിന്റെ തിരിച്ചറിയല്‍ രേഖയും സുരേഷ് പിടിച്ചു വാങ്ങി.സ്ഥലത്തെ മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെട്ടാണ് തിരിച്ചറിയല്‍ കാര്‍ഡ് തിരിച്ചു നല്‍കിയത്.സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടും സുരേഷിനെതിരെ പൊലീസ് കേസെടുത്തില്ല.ആരു പരാതി നല്‍കിയില്ലെന്നായിരുന്നു കേസെടുക്കാത്തതിന് പൊലീസിന്റെ വിശദീകരണം.

സംഭവം വിവാദമായതോടെ കടല സുരേഷിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകുകയായിരുന്നു.ഓട്ടോ സ്റ്റാന്‍ഡിലെത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്.ഇതിനു മുന്‍പും സുരേഷ് ആളുകളെ കാരണമില്ലാതെ മര്‍ദ്ദിച്ചതായി പരാതികള്‍ വന്നിട്ടുണ്ട്.ഇയാള്‍ കഞ്ചാവിന് അടിമയാണെന്ന് സ്റ്റാന്‍ഡിലെ മറ്റു ഡ്രൈവര്‍മാര്‍ പറയുന്നു. ഒരു മൊബൈല്‍ കട ഉടമയെ സുരേഷ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്