കെ.എം. മാണിയുടെ മൃതദേഹത്തിനരികില്‍നിന്ന് പി.ജെ. ജോസഫ് പൊട്ടിച്ചിരിച്ചു: ചിത്രം സഹിതം പുറത്തുവിട്ട് ജോസ് കെ മാണി വിഭാഗം
മുന്‍മന്ത്രി കെ.എം. മാണിയുടെ മൃതദേഹത്തിനരികില്‍നിന്ന് പി.ജെ. ജോസഫ് പൊട്ടിച്ചിരിച്ചെന്നു കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം. നേതൃയോഗങ്ങളോടനുബന്ധിച്ച് വിതരണം ചെയ്ത പുസ്തകത്തില്‍ ചിത്രം സഹിതമാണു വിമര്‍ശനമെന്നു മംഗളം റിപ്പോർട്ടു ചെയ്യുന്നു.
ഏപ്രില്‍ 29-ന് കോട്ടയത്തു സംഘടിപ്പിക്കുന്ന കെ.എം. മാണി സ്മൃതി സംഗമത്തിന് മുന്നോടിയായി ജോസ് വിഭാഗം നടത്തുന്ന നേതൃയോഗങ്ങള്‍ 14 ജില്ലകളിലും പൂര്‍ത്തിയായിരുന്നു. ഈ യോഗങ്ങളിലാണ് ”കേരളാ കോണ്‍ഗ്രസില്‍ നടക്കുന്നതെന്ത്?” എന്ന പേരില്‍ 48 പേജുള്ള പുസ്തകം ”മാണിയന്‍ കൂട്ടായ്മ”യുടെ പേരില്‍ വിതരണം ചെയ്തത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി കെ.എം മാണിയെ സ്‌നേഹിക്കുന്നവരുടെ പൊതുവേദി എന്നാണു മാണിയന്‍ കൂട്ടായ്മയെ പുസ്തകം പരിചയപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മാണിയുടെ മൃതദേഹത്തിനടുത്തുനില്‍ക്കുന്ന പി.ജെ. ജോസഫിന്റെ ചിത്രം പുറംചട്ടയില്‍ രണ്ടുവശത്തുമുണ്ട്. കോണ്‍ഗ്രസ് മുഖപത്രം പ്രസിദ്ധീകരിച്ച ചിത്രമാണിതെന്നും പുസ്തകത്തില്‍ പറയുന്നു. മരണവാര്‍ത്തയറിഞ്ഞ് പൊട്ടിക്കരയുന്ന എ.കെ. ആന്റണിയുടേയും എം.പി. വീരേന്ദ്രകുമാറിന്റെയും ചിത്രങ്ങള്‍ പുസ്തകത്തില്‍ കാണാം. മംഗളം പ്രസിദ്ധീകരിച്ച ചിത്രത്തില്‍ തോമസ് ഉണ്ണിയാടന്‍ കരയുന്നത് അദ്ദേഹത്തിന്റെ അഭിനയമാണോയെന്ന ആക്ഷേപവും പുസ്തകത്തിലുണ്ട്.
ഈ പുസ്തകം എല്ലാവരും വായിക്കണമെന്നും പാര്‍ട്ടിയിലെ ഒരു നേതാവ് എഴുതിയതാണെന്നും ആലപ്പുഴയിലെ നേതൃയോഗത്തില്‍ ജോസ് കെ. മാണി പറഞ്ഞു.