2015 അവസാനത്തോടു കൂടി പിതാവ് എന്നോട് ലെെംഗികച്ചുവയോടെ സംസാരിക്കുവാൻ തുടങ്ങി: ഫ്രാങ്കോ മുളയ്ക്കലിന് എതിരെ കന്യാസ്ത്രീ നൽകിയ മൊഴി പുറത്ത്
ബിഷപപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ഗുരുതരമായ ലെെംഗികാരോപണം ഉയർന്നിരിക്കുകയാണ്. ബിഷപ്പ്, മഠത്തില്‍ വച്ച് കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും പരാതി നൽകിയ കന്യാസ്ത്രീ ആരോപിക്കുന്നു. വീഡിയോ കോളിലൂടെ ശരീരപ്രദര്‍ശനം നടത്തിയെന്നും കന്യാസ്ത്രീ പറയുന്നു.
തൻ്റെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചുവെന്നും കന്യാസ്ത്രീ വെളിപ്പെടുത്തി. 2015 വരെ ജലന്ധറിലും ബീഹാര്‍ രൂപതയ്ക്ക് കീഴിലും ബിഷപ്പ് ഫ്രാങ്കോയ്ക്ക് കീഴിലുള്ള മിഷനറീസ് ഓഫ് ജീസസില്‍ ജോലി നോക്കിയിരുന്ന കന്യാസ്ത്രീയാണ് ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കന്യസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കോടതിയില്‍ വിചാരണ നടക്കുന്നതിനിടെയാണ് പുതിയ ആരോപണം. പുതിയതായി ആരോപണം ഉന്നയിച്ച കന്യാസ്ത്രീ ബിഷപ്പിനെതിരെ കോടതിയില്‍ മൊഴി നല്‍കി. ബലാത്സംഗക്കേസിലെ 14-ാം സാക്ഷിയായ കന്യാസ്ത്രീയാണ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയത്.
2017ന് ശേഷം ഒരു പ്രശ്‌നത്തിന്റെ പേരില്‍ കന്യാസ്ത്രീയെ കേരളത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു. കണ്ണൂരിലെ ഒരു മഠത്തില്‍ വച്ച് പ്രശ്‌നങ്ങള്‍ അന്വേഷിക്കാനെന്ന പേരില്‍ ബിഷപ്പ് എത്തുകയും കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നും കന്യാസ്ത്രീ മൊഴി നല്‍കി.