തള്ളിയത് പതിനഞ്ചോളം രേഖകൾ; ഇനിയെന്ത് രേഖ കാട്ടണമെന്നറിയില്ല: തടങ്കൽപാളയത്തെ ഭയന്ന് മുസ്ലിം സ്ത്രീ ഒളിവിൽപോയി

single-img
22 February 2020

ഗുവാഹത്തി: ഇന്ത്യന്‍ പൗരയാണെന്ന് തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ 15 ഓളം രേഖകള്‍ കാട്ടിയിട്ടും വിദേശ ട്രൈബ്യൂണല്‍ അം​ഗീകരിക്കാത്തതിനെ തുടർന്ന് മധ്യവയസ്‌ക ഒളിവില്‍ പോയി. വിദേശിയെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അമ്പത് കാരിയായ ജബീദ ഭയം മൂലം ഒളിവിൽ പോയത്. നിയമ നടപടികള്‍ നേരിടുന്ന ജബീദ വിദേശ ട്രൈബ്യൂണലിന്റെ വിധിയ്‌ക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഗുവാഹട്ടി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ പൗരത്വ പട്ടികയിൽ നിന്നും പുറത്താകുമെന്നും തടങ്കല്‍ പാളയത്തില്‍ അടയ്ക്കുമെന്നുമുള്ള ഭയമാണ് ജബീദ ഒളിവില്‍ പോകാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ടൈബ്രൂണല്‍ നടപടികള്‍ നേരിടുന്ന ജബീദയുടെ വീട്ടില്‍ റെയിഡിനായി പൊലീസ് എത്തിയിരുന്നു.

ഇന്ത്യന്‍ പൗരയാണെന്ന് തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ 15 ഓളം രേഖകള്‍ ജബീദ വിദേശ ട്രൈബ്യൂണലിനു മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖകളൊന്നും ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല. ജാബേദ് അലിയുടെ മകളാണ് എന്ന് തെളിയിക്കാന്‍ ജബീദയ്ക്ക് കഴിഞ്ഞില്ല എന്നാണ് വിദേശ ട്രൈബ്യൂണല്‍ നിരീക്ഷിച്ചത്.

ജബീദ സഹോദരിയാണെന്ന് കാണിച്ച് ജാബേദ് അലിയുടെ മകന്‍ സംസുലി അലി സത്യവാങ്മൂലവും നല്‍കിയിരുന്നു.എന്നാൽ ട്രൈബ്യൂണല്‍ ഇത് നിഷേധിച്ചു. ജബീദ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയതാണെന്നായിരുന്നു ട്രൈബ്യൂണലിന്റെ കണ്ടെത്തൽ.എന്നാൽ ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ജബീദയെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം ഒളിവില്‍ പോയ ജബീദയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.