ശസ്ത്രക്രിയക്കിടെ ചലനശേഷി നഷ്ട്ടപ്പെടുമോയെന്ന് സംശയം; വയലിന്‍ വായിപ്പിച്ചു ശസ്ത്രക്രിയ നടത്തി ശാസ്ത്രലോകം
ശസ്ത്രക്രിയക്ക് മുൻപ് ഡാഗ്‍മര്‍ ടര്‍ണര്‍ എന്ന അന്‍പത്തിമൂന്നുകാരി ഒരു കാര്യം മാത്രമാണ് ഡോക്ടർമാരോട് പറഞ്ഞത്. എന്റെ കൈകൾ ഇനിയും സംഗീതം മീട്ടണം. തന്റെ പ്രിയവയലിന്‍ നെഞ്ചോടുചേര്‍ത്ത് ഇനിയുമേറെക്കാലം ജോഷ്വാ ബെല്ലിന്റെ ക്ളാസിക്കുകള്‍ വായിക്കുന്നത് താൻ സ്വപ്നം കാണുകയാണ്. ഈ ശസ്ത്രക്രിയ എന്റെ ചലനശേഷിയെ ബാധിക്കില്ലെന്ന് ഉറപ്പാക്കണം.അത്രമാത്രം.എന്നാൽ ഡാഗ്‍മര്‍ ടര്‍ണറുടെ ആവശ്യം വൈദ്യശാസ്ത്രം അതിലും വലിയ വെല്ലുവിളിയായി ഏറ്റെടുത്തു. ട്യൂമര്‍ ശസ്ത്രക്രിയക്കിടെ വയലിന്‍ തന്നെ വായിപ്പിച്ച് ഡാഗ്‍മറെയും ലോകത്തെയും തന്നെ ഞെട്ടിച്ചു കളഞ്ഞു.
വയലിന്‍ ജീവശ്വാസം പോലെ കരുതുന്ന ഡാഗ്‍മറിന് ശസ്ത്രക്രിയക്കിടെ കൈക്ക് ശേഷിക്കുറവുണ്ടാകില്ല എന്നുറപ്പിക്കാനാണ് ശസ്ത്രക്രിയക്കിടെ വയലിന്‍ വായിപ്പിച്ചു കൊണ്ടുള്ള ഈ പരീക്ഷണം ഡോക്ടര്‍മാര്‍ നടത്തിയത്. ലണ്ടനിലെ കിങ്സ് കോളേജ് ആശുപത്രിയിലാണ് ലോകത്തെ തന്ന നടുക്കിയ ശസ്ത്രക്രിയ നടന്നത്.
ഡാഗ്‍മര്‍ ടര്‍ണറിന്റെ തലച്ചോറിന്റെ ഇടതുഭാഗത്തുണ്ടായ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെയാണ് അകമ്പടിയെന്നോണം രോഗി തന്നെ വയലിൻ വായിച്ചത്. 10 വയസുമുതല്‍ വയലിനുമായി കൂട്ടായതാണ് ഡാഗ്മര്‍. മാനേജ്മെന്റ് കൺസൾട്ടായി ആയി ജോലി നോക്കുമ്പോഴും ഇഷ്ടക്കൂട്ടായ വയലിന്‍ അവര്‍ ഉപേക്ഷിച്ചില്ല. വിശ്രമവേളകള്‍ ക്ളാസിക്കുകള്‍ വായിച്ചാസ്വദിച്ചു. 53ാം വയസില്‍ ട്യൂമര്‍ തിരിച്ചറിഞ്ഞ് ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ ഒറ്റച്ചോദ്യമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. കൈകളുടെ ചലനശേഷിയെ ബാധിക്കുമോ? അതുറപ്പിക്കാനാണ് ഇങ്ങനെയൊരു പരീക്ഷണത്തിന് ഡാഗ്മറുടെ സമ്മതത്തോടെ ഡോക്ടര്‍മാര്‍ തയ്യാറായത്. കിങ്സ് ആശുപത്രിയിലെ കൺസൾട്ടന്റ് ന്യൂറോ സർജന്‍ ആയ അഷ്കാന്‍ ഈ സങ്കീര്‍ണമായ പരീക്ഷണത്തിന് തയ്യാറായി. ബ്രയ്ൻ മാപ്പിങ് നടത്തി തലയോട്ടി തുറന്ന് ട്യൂമര്‍ 90ശതമാനവും നീക്കം ചെയ്തു. ശസ്ത്രക്രിയക്കിടെ ചലനശേഷി ഉറപ്പിക്കാന്‍ പൂര്‍ണമായും ബോധരഹിതയാക്കാതെ ഡാഗ്മറെക്കൊണ്ട് വയലിന്‍ വായിപ്പിച്ചുകൊണ്ടേയിരുന്നു.
തന്റെ വൈദ്യശാസ്ത്രജീവിതത്തില്‍ ഇങ്ങനെയൊരനുഭവം ആദ്യമാണെന്ന് ഡോ.അഷ്കൻ സമ്മതിക്കുന്നു. ഇപ്പോള്‍ ഡാഗ്മര്‍ സുഖം പ്രാപിക്കുകയാണ്.