മതം രേഖപ്പെടുത്താതെ കുട്ടിയെ പ്രവേശിപ്പിക്കാനാകില്ലെന്ന് സ്കൂൾ അധികൃതർ: എന്നാൽ ഈ സ്കൂളിൽ പ്രവേശനം വേണ്ടെന്ന് രക്ഷിതാക്കൾ
മതം രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് മകന് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചതായി പരാതിയുയർത്തി രക്ഷിതാക്കൾ. അങ്ങനെയാണെങ്കിൽ ഈ സ്കൂളിൽ പ്രവേശനം വേണ്ടെന്നു തീരുമാനമെടുത്തതായും രക്ഷിതാക്കൾ വെളിപ്പെടുത്തി.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തില്‍ രക്ഷിതാക്കള്‍ പരാതിപ്പെട്ടപ്പോള്‍ സ്കൂൾ അധികൃതർ സത്യവാങ്മൂലം ആവശ്യപ്പെട്ടു. ഒന്നാം ക്ലാസ് പ്രവേശന പരീക്ഷയിലാണ് മതമില്ലെന്ന് വിദ്യാര്‍ത്ഥി രേഖപ്പെടുത്തിയത്. ഇതേതുടര്‍ന്ന് മതമേതെന്ന് രേഖപ്പെടുത്തണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
കുട്ടിയുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന ഫോം പൂരിപ്പിച്ച് നല്‍കിയപ്പോഴാണ് എല്‍പി വിഭാഗം മേധാവി പ്രവേശനം നിഷേധിച്ചത്. അഡ്മിഷന്‍ വേണമെങ്കില്‍ മതം രേഖപ്പെടുത്തിയ രേഖ വേണമെന്ന് സ്കൂൾ അധികൃതർ ശാഠ്യം പിടിക്കുകയായിരുന്നു.
എന്നാൽ രക്ഷിതാക്കൾ പരാതി ഉന്നയിച്ചതോടെ പ്രവേശനം നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. എന്നാല്‍ ഇത്തരമൊരു സ്കൂളിൽ തൻ്റെ മകന് പ്രവേശനം വേണ്ടെന്ന് തങ്ങൾ അറിയിക്കുകയായിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു.