ജയിലിൽ ശരണ്യയ്ക്ക് പ്രത്യേക സുരക്ഷ: കാരണം സൗമ്യ

single-img
21 February 2020

ഒന്നര വയസ്സുള്ള മകനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ(22)യ്ക്ക് ജയിലിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാൻ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഓരോ  വാർഡന് ചുമതല നൽകിയിരിക്കുകയാണ്. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം.

 കണ്ണൂർ വനിതാ ജയിലിൽ റിമാൻഡ് തടവുകാർ കഴിയുന്ന ഡോർമിറ്ററിയിലാണ് ശരണ്യയെ പാർപ്പിച്ചിരിക്കുന്നത്. ജയിൽ ജീവനക്കാരുമായി ശരണ്യ സഹകരിക്കുന്നുണ്ടെങ്കിലും  മാനസിക നില മെച്ചപ്പെടുത്തുന്നതിനുള്ള കൗൺസലിങ്‌ നൽകുമെന്നും അധികൃതർ പറഞ്ഞു. ഇനിയും കൂടുതൽ കാര്യങ്ങൾ സൗമ്യയിൽ നിന്നും ദലഭിക്കുവാനുണ്ടെന്നും അധികൃതർ വെളിപ്പെടുത്തി. 

സ്വന്തം മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായി വണ്ണത്താൻകണ്ടി സൗമ്യയുടെ അനുഭവമാണ് ശരണ്യയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത ഒരുക്കാൻ ജയിൽ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇതേ ജയിലിലായിരുന്നു സൗമ്യയും കഴിഞ്ഞിരുന്നത്. 

 2018 ഓഗസ്റ്റ് 24ന് ജയിൽ വളപ്പിലെ കശുമാവ് കൊമ്പിൽ സൗമ്യ തൂങ്ങിമരിക്കുകയായിരുന്നു. സൗമ്യയുടെ ആത്മഹത്യയ്ക്ക് കാരണം സുരക്ഷാ വീഴ്ചയാണെന്ന് കണ്ടെത്തിയിരുന്നതിനെ തുടർന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.